പത്തനംതിട്ട: അയൽ ജില്ലയായ പത്തനംതിട്ടക്കും ഹൃദയത്തിൽ ഇടംനൽകിയ ഉമ്മൻ ചാണ്ടിയുടെ വിയോഗം നാടിനെ കരയിച്ചു. മരണവിവരം അറിഞ്ഞ ചൊവ്വാഴ്ച പുലർച്ച മുതൽ കോൺഗ്രസ് പ്രവർത്തകർ ദുഃഖിതരായിരുന്നു. അയൽക്കാരൻ കൂടിയായ തങ്ങളുടെ പ്രിയ നേതാവ് ആരോഗ്യം വീണ്ടെടുത്ത് സജീവമാകുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമായിരുന്നു അവർ. ഇതിനിടെ എത്തിയ മരണവാർത്ത കാട്ടുതീപോലെ പടർന്നു.
പുലർച്ച മുതൽ പ്രവർത്തകർ പാർട്ടി ഓഫിസുകളിൽ എത്തി തുടങ്ങി. അറിയാത്തവരെ ഫോൺ ചെയ്ത് കാര്യങ്ങൾ ധരിപ്പിച്ചു. ഉറക്കത്തിൽ എത്തിയ ഫോൺ വിളിയിൽ പലരും വിശ്വസിച്ചില്ല. ന്യൂസ് ചാനലുകളും സമൂഹമാധ്യമങ്ങളും പരതി വാർത്ത സ്ഥിരീകരിച്ചു. തുടർന്ന് ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സുകളും നോട്ടീസുകളും തയാറാക്കി സ്ഥാപിക്കാനുള്ള തിരക്കായിരുന്നു. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും കൊടികൾ കറുത്ത തുണിക്കൊപ്പം കെട്ടി നഗര- ഗ്രാമ പാതകളിൽ സ്ഥാപിച്ചു.
പിന്നീട് മൗനജാഥകൾക്കും അനുശോചന യോഗങ്ങൾക്കും തയാറെടുപ്പായി. ജില്ല കേന്ദ്രത്തിൽ രാവിലെ പത്തോടെ ഡി.സി.സി നേതൃത്വത്തിൽ മൗനജാഥ നടത്തി. ഉച്ചക്ക് മുമ്പ് തന്നെ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മൗനജാഥകളും അനുശോചന യോഗങ്ങളും നടന്നു. ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കുന്നത് സ്ഥിരീകരിച്ചതോടെ വാഹനങ്ങളിൽ കൂട്ടംകൂട്ടമായി തലസ്ഥാനത്തേക്ക് തിരിച്ചു.
ജീവിതത്തിലുടനീളം തലസ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ യാത്രക്ക് അവസാനമായി ഇന്ന് പുതുപ്പള്ളിയിലേക്കുള്ള യാത്രയെ അനുഗമിച്ച് നാളെ നടക്കുന്ന അന്ത്യകർമങ്ങളിലും പങ്കെടുത്തായിരിക്കും പ്രവർത്തകർ മടങ്ങുക. ബുധനാഴ്ച എം.സി റോഡിലൂടെ കടന്നുപോകുന്ന വിലാപയാത്രയിലെങ്ങും പ്രവർത്തകരുടെ കുത്തൊഴുക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.