തിരുവനന്തപുരം: ജനസമ്പർക്ക പരിപാടിയിലേതിന് സമാനം, ഉമ്മൻ ചാണ്ടിയെ എത്തിച്ചിടത്തെല്ലാം ആളോടിക്കൂടി. ആദ്യം തിരുവനന്തപുരം വിമാനത്താവളത്തിൽ. പിന്നെ പുതുപ്പള്ളി വീട്ടിൽ. ഇരുട്ടിത്തുടങ്ങിയപ്പോൾ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ. പിന്നെ സെന്റ് ജോർജ് കത്തീഡ്രലിൽ. ഒടുവിൽ ഇന്ദിര ഭവനിൽ. ചടങ്ങുപോലെ ഒരിക്കൽകൂടി പുതുപ്പള്ളി വീട്ടിൽ. ഇനിയില്ല, സമയത്തെയും ക്ഷീണത്തെയും തോൽപിച്ചുള്ള ജനനായക യാത്ര. അരനൂറ്റാണ്ട് തലസ്ഥാനത്തിന്റെ മിടിപ്പറിഞ്ഞ ഉമ്മൻ ചാണ്ടി മിടിപ്പ് നിലച്ച്, അങ്ങനെ അങ്ങനെ ആൾച്ചുമലിൽ ഒഴുകിനീങ്ങി. ആയിരങ്ങൾക്ക് ചുമലും താങ്ങുമായിരുന്ന ഒരു ജനനേതാവുകൂടി മടങ്ങി.
ഉമ്മൻ ചാണ്ടി ദർബാർ ഹാളിൽ എത്തിയപ്പോൾ പതിവുപോലെ ഒന്നിനുമുണ്ടായിരുന്നില്ല ഒരു ചിട്ടയും. ഇന്നലെയും ആളുകൾ ആൾക്കടലായി തിക്കിത്തിരക്കി. ‘‘ഉമ്മൻ ചാണ്ടി നേതാവേ, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ’’..എന്നാർത്തലച്ചു. ഒരു നോക്കുകാണാൻ അത്രയും മോഹിച്ചാണ് ഓരോരുത്തരും വന്നണഞ്ഞതെന്ന് കരഞ്ഞുവീർത്ത മുഖം വിളിച്ചോതി. ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും മറിയ ഉമ്മനും തിരക്ക് വകവെക്കാതെ തലപ്പുറത്തുനിന്നു.
അപ്പോഴും കടൽത്തിരമാല പോലെ ദർബാർ ഹാളിൽ ജനം അലയടിച്ചു. നേരം വൈകി ആരംഭിച്ച പൊതുദർശനത്തിനായി ആയിരക്കണക്കിനാളുകളാണ് മണിക്കൂറുകൾ കാത്തുനിന്നത്. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹമെത്തിയപ്പോൾ, തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ സെക്രട്ടേറിയറ്റിന്റെ കൂറ്റൻ ഗേറ്റുകൾ തള്ളിത്തുറന്നാണ് ജനം ഇരച്ചുകയറിയത്. സകല നിയന്ത്രണങ്ങളും കാറ്റിൽ പറന്നു. റോസ പുഷ്പങ്ങളും മുല്ലപ്പൂ മാലകളുമായി വന്നവർ എത്ര വൈകിയാലും പ്രിയ നേതാവിനെ കണ്ടിട്ടേ പോകൂവെന്ന തീരുമാനത്തിലായിരുന്നു. ജനസമ്പർക്ക പരിപാടികളിൽ അവസാനത്തെ പരാതിക്കാരനെയും കണ്ടു തിരികെ മടങ്ങുന്ന അദ്ദേഹം ചേതനയറ്റ് കിടക്കുമ്പോൾ, പൊതുദർശനത്തിന് വരുന്ന എല്ലാവരെയും കടത്തിവിടണമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ സഹചാരികൾ തീരുമാനിച്ചത്. എന്നാൽ, നിയന്ത്രണങ്ങളെല്ലാം പാടെ പാളിയതോടെ തൽക്കാലത്തേക്ക് ദർബാർ ഹാളിന്റെ പ്രധാന വാതിലുകൾ അടച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനു പോലും തിരക്കുമൂലം അവിടെ നിൽക്കാനാകാത്ത നിലയായിരുന്നു. കാണാൻ കഴിയാത്തവർ അതിവൈകാരികമായാണ് പ്രതികരിച്ചത്. ചിലർ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.