കണ്ണൂർ: ബോധമുള്ള ഒരാൾക്കും പങ്കാളിത്ത പെൻഷൻ മാറ്റാനാവില്ലെന്നും യു.ഡി.എഫ് സർക്കാർ ഏറെ ആലോചനകൾക്കുശേഷമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി ഉടൻ മാറ്റുമെന്നുപറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞിട്ടും മാറ്റമൊന്നുമുണ്ടായിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നാണ് ഇപ്പോൾ ഇടതുപക്ഷ സർക്കാർ പറയുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പ്രചാരണം നടത്തി ഉപരിപ്ലവമായ വിദ്യാഭ്യാസ പരിഷ്കാരമാണ് ഇടത് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത്. ഹൈസ്കൂൾ തലത്തിൽ ഭൗതിക സൗകര്യങ്ങളൊരുക്കി പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുമെന്നാണ് പറയുന്നത്. എന്നാൽ, പ്രൈമറി മേഖലയെ പാടേ അവഗണിച്ച് നടത്തുന്ന പരിഷ്കാരങ്ങൾ എങ്ങനെ പൊതുവിദ്യാഭ്യാസത്തിന് ഊർജം പകരുമെന്ന് അദ്ദേഹം ചോദിച്ചു. യാഥാർഥ്യം പാടേ വിസ്മരിച്ച് വെറും പ്രചാരണത്തിന് മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. ബോർഡുവെച്ച് പരസ്യം നൽകുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. എന്നാൽ, ഇതു കേരളത്തിൽ നടക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സഹകരണ കോൺഗ്രസുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളിൽനിന്ന് പണമാവശ്യപ്പെട്ട് കത്ത് നൽകിയത് സംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ വിഭാഗം ഒരുക്കിയ ‘സമ്മേളന നാൾവഴികൾ’ എന്ന ദൃശ്യാവിഷ്കാരം കൺവീനർ വി. ദാമോദരന് നൽകി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ എം.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, മമ്പറം ദിവാകരൻ, സജ്ജീവ് മാറോളി, സോണി സെബാസ്റ്റ്യൻ, കെ. പ്രമോദ്, ജോഷി കണ്ടത്തിൽ, ടി.കെ. എവുജിൻ എന്നിവർ സംസാരിച്ചു. സമ്മേളന സ്വാഗതഗാനം രചിച്ച രമേഷ് കാവിലിനെ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.