മുഖ്യമന്ത്രിക്ക് വീണ്ടും മറുപടിയുമായി ഉമ്മൻ ചാണ്ടി; വികസനം സംബന്ധിച്ച രേഖകൾ പുറത്തുവിട്ടു

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ എൽ.ഡി.എഫ് സര്‍ക്കാറിന്‍റെയും അതിന് മുമ്പുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതെന്ന് ഉമ്മൻ ചാണ്ടി.

ഉമ്മൻചാണ്ടി ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവെക്കുന്നതുമായതിനാല്‍ യഥാർഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വെക്കുകയാണെന്ന് കാണിച്ച് പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഉമ്മൻ ചാണ്ടി രേഖകൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ. അഞ്ചുവര്‍ഷത്തെ എൽ.ഡി.എഫ് സര്‍ക്കാറിന്‍റെയും അതിന് മുമ്പുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അതുകൊണ്ട് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുകയണ്. അവ സംസാരിക്കട്ടെ.

ക്ഷേമപെന്‍ഷന്‍

സാമൂഹിക നീതി വകുപ്പ് ക്ഷേമപെന്‍ഷനുകള്‍ 5 സ്ലാബുകളിലായി 1100 രൂപ വരെയാക്കിയ 2014 സെപ്റ്റംബര്‍ 10ലെ ഉത്തരവും വാര്‍ധക്യകാല പെന്‍ഷന്‍ 1500 രൂപവരെയാക്കിയ 2016 മാര്‍ച്ച് ഒന്നിലെ ഉത്തരവും ഇതോടൊപ്പമുണ്ട്. യുഡിഎഫ് 600 രൂപയാണ് പെന്‍ഷന്‍ നൽകിയതെന്ന പ്രചാരണം ഇനിയെങ്കിലും നിര്‍ത്തുമല്ലോ.

പെന്‍ഷന്‍ മുടക്കി

പെന്‍ഷന്‍ മുടങ്ങിയതു സംബന്ധിച്ച് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് 26.4.2017ല്‍ നൽകിയ മറുപടി ഇതോടൊപ്പം. ഇതനുസരിച്ച് 2014 നവം, ഡിസം, ജനു എന്നീ 3 മാസങ്ങളിലാണ് പെന്‍ഷന്‍ മുടങ്ങിയത്. 2015 ഫെബ്രു മുതല്‍ പെന്‍ഷന്‍ ബാങ്കിലേക്കു മാറ്റി. നേരത്തെ മണിഓര്‍ഡര്‍ വഴി പെന്‍ഷന്‍ വഴി വിതരണം ചെയ്തപ്പോള്‍ വലിയ കമീഷന്‍ തുക വേണ്ടി വന്നതിനാലാണിത്.
സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്ത പെന്‍ഷന്‍ തുക ലഭിക്കാതെ വന്നിട്ടുണ്ട് എന്നാണ് മന്ത്രി ഇതില്‍ പറയുന്നത്. സാങ്കേതിക കാരണങ്ങളെക്കാള്‍ രാഷ്ട്രീയകാരണങ്ങളായിരുന്നു. സഹകരണ ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പെന്‍ഷന്‍ തുക വിതരണം ചെയ്തില്ല. 2016 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ നൽകാന്‍ 246 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഇതോടൊപ്പം.

സൗജന്യ അരി

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നൽകുന്ന അരി യു.ഡി.എഫ് അതുപോലെ ആളുകള്‍ക്ക് നൽകിയപ്പോള്‍ എൽ.ഡി.എഫ് ബി.പി.എല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എ.പി.എല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ മൂന്ന് തവണ നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.

മെഡിക്കല്‍ കോളജ്

കോവിഡ് ബാധിച്ച് 4658 പേരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 16 മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും മരണം ഉണ്ടാകില്ലായിരുന്നു. യു.ഡി.എഫ് മെഡിക്കല്‍ കോളജുകളുടെ ബോര്‍ഡ് മാറ്റുക മാത്രമല്ല ചെയ്തത്. തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എല്ലാ ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുകയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് വേണ്ടെന്നുെവച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്ത് ക്ലാസ് തുടങ്ങിയിട്ടാണു ഉപേക്ഷിച്ചത്. കോന്നി, കാസർകോട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. ഭരണം തീരാറായപ്പോഴാണ് വയനാട് മെഡിക്കല്‍ കോളജിന് അനക്കംവച്ചത്. കേരളത്തിന് സര്‍ക്കാര്‍ നിരക്കിലുള്ള 2500 എം.ബി.ബി.എസ് സീറ്റ് നഷ്ടപ്പെട്ടു.

കാരുണ്യ പദ്ധതി

മാണി സാര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കാരുണ്യ പദ്ധതിയ ഇല്ലാതാക്കിയതിനെക്കുറിച്ച് പ്രതികരിച്ചില്ല. യു.ഡി.എഫ് അത് പുനരാരംഭിക്കും.

ആരോഗ്യകിരണം

ആരോഗ്യകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണ ശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് ഒരു വര്‍ഷത്തിലധികം ധനസഹായം നിലച്ചതിനെക്കുറിച്ച് മിണ്ടാട്ടമില്ല.

രാഷ്ട്രീയ കൊലപാതകം

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ഇടത് നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അരുംകൊലകള്‍ നടത്തിയെന്നു മാത്രമല്ല, കൊലയാളികളെ സംരക്ഷിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഖജനാവില്‍ നിന്നു ചെലവഴിക്കുകയും ചെയ്തു.

പി.എസ്.സി നിയമനം

യു.ഡി.എഫിന്‍റെ പി.എസ്.സി നിയമനം 1, 50,353 ആണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ 2021 ജനു 12ന് നിയമസഭയില്‍ നല്കിയ മറുപടി 1,54,386 ആണ്. (രേഖ ഇതോടൊപ്പം). എൽ.ഡി.ഫ് പി.എസ്‌.സി അഡ്വൈസിനെക്കുറിച്ചാണ് പറയുന്നത്. ഒരാള്‍ക്ക് നിരവധി അഡ്വൈസ് കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ അത് നിയമനമായി കൂട്ടാന്‍ പറ്റില്ല.

റബര്‍ സബ്‌സിഡി

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ 2015ലാണ് നടപ്പാക്കിയത്. പദ്ധതി ഇടതുസര്‍ക്കാര്‍ തുടരുകയും ചെയ്തു. സ്വഭാവികമായും കുടുതല്‍ തുക അനുവദിച്ചു. എന്നാല്‍, യു.ഡി.എഫ് നടപ്പാക്കിയപ്പോള്‍ റബര്‍ വില വെറും 80 രൂപയായിരുന്നു. അതുകൊണ്ട് 70 രൂപ വരെ സബ്‌സിഡി നൽകി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. അഞ്ച് രൂപ സബ്‌സിഡി നൽകിയാല്‍ മതി.

വന്‍കിട പദ്ധതികള്‍

വന്‍കിട പദ്ധതികളുടെ നീണ്ട പട്ടികയില്‍ ഒരെണ്ണമെങ്കിലും ഇടത് സര്‍ക്കാറിേന്‍റതായി ഉണ്ടോ? യു.ഡി.എഫ് സര്‍ക്കാറിന്‍റെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാൻ ഭാഗ്യം സിദ്ധിച്ച ഗവൺമെന്‍റാണിത്.

ബാറുകള്‍ പൂട്ടി

മദ്യത്തിനെതിരെയുള്ള ശക്തമായ ബോധവത്കരണം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് 29 ബാറുകള്‍ ഉണ്ടായിരുന്നതിൽനിന്ന് 605ല്‍ ആയി കുതിച്ചുയര്‍ന്നത്. ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയതും.

ശബരിമല

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍ ആയതിനാല്‍ അഭിപ്രായം പറയുന്നത് വിശ്വാസികളുടെ മനസ്സ് ഇളക്കും എന്നാണ് മറുപടി. യുവതീപ്രവേശത്തെ അനുകൂലിച്ച് ഇടതുസര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. അതുമാത്രം വ്യക്തമാക്കിയാല്‍ മതി.

സാമ്പത്തിക വളര്‍ച്ചാ നിരക്ക്

സാമ്പത്തിക വളര്‍ച്ചാ നിരക്ക് യു.ഡി.എഫ് 6.42%ഉം എൽ.ഡി.എഫ് 5.28% ഉം ആണെന്നുള്ളതിന് സ്രോതസ് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍നിന്ന് സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര വരുമാനം എടുത്തിട്ട് ഓരോ വര്‍ഷത്തെയും വളര്‍ച്ചാനിരക്ക് കണ്ടെത്തി അഞ്ച് കൊണ്ട് ഹരിച്ചാല്‍ ഈ കണക്കുകിട്ടും. സി.എ.ജി ഉപയോഗിക്കുന്ന അതേ ഫോര്‍മുല ഉപയോഗിച്ചാണ് ഈ കണക്ക് കണ്ടെത്തിയത്.

വിശ്വാസികളെ ചവിട്ടിമെതിച്ചതും യുവതീയുവാക്കള്‍ മുട്ടിലിഴഞ്ഞതും കൊലക്കത്തികള്‍ ഉയര്‍ന്നു താഴ്ന്നതും നീതിനിഷേധിക്കപ്പെട്ട അമ്മമാര്‍ നിലവിളച്ചതുമൊക്കെ കേരളം കണ്ടതാണ്. സത്യമേവ ജയതേ!




 



 



 





Tags:    
News Summary - Oommen Chandy replies to CM; Documents related to the development were released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.