ഒറ്റപ്പാലം: നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ആരംഭിക്കാനിരുന്ന ഷീ ലോഡ്ജ് പദ്ധതി ത്രിശങ്കുവിൽ. സുരക്ഷ പ്രശ്നങ്ങളാണ് പദ്ധതിക്ക് തടസ്സമാകുന്നതെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. രാത്രിയിൽ ഒറ്റപ്പാലത്തെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി രാപാർക്കാനുള്ള ലോഡ്ജിങ് സംവിധാനമാണിത്.
ഒട്ടുമുക്കാലും ഒരുക്കം പൂർത്തിയാക്കിയതിന് ശേഷമാണ് സുരക്ഷയെ കുറിച്ച് നഗരസഭാധികൃതർക്ക് ബോധമുദിച്ചത്. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ ബസ് സ്റ്റാൻഡിൽ ആശ്രയം തേടിയെത്തുന്ന വനിതകളെ തനിയെ പാർപ്പിക്കുന്നതിലെ ആശങ്കയാണ് അധികൃതർക്ക്. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ തന്നെയാണ് ബീവറേജസിന്റെ മദ്യവിൽപന ശാലയും പ്രവർത്തിക്കുന്നത്. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ താവളമാണ് നിലവിൽ ബസ് സ്റ്റാൻഡ്. രാത്രി കാലങ്ങളിൽ തീർത്തും വിജനമാകും ഇവിടെ.
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഷീ ലോഡ്ജ് ഒരുക്കിയത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ട് രണ്ടര വർഷത്തിലേറെയായി. പദ്ധതിക്കാവശ്യമായ തുക കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അടുത്ത ബജറ്റിൽ ഇതിന് തുക വകയിരുത്തിയശേഷം പദ്ധതി ആരംഭിക്കുമെന്നുമാണ് നഗരസഭ അധികൃതർ നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇതിലെല്ലാമുപരി ഷീ ലോഡ്ജ് നടത്തികൊണ്ടുപോകുന്നതിലെ വെല്ലുവിളികളാണ് പിൻവലിയലിന് കാരണമാകുന്നത്. നേരത്തെ കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കുന്ന മുറക്ക് ഷീ ലോഡ്ജ് പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന നിലപാടിലും മാറ്റമുണ്ടായതിന് പിന്നിലും സുരക്ഷയുടെ അഭാവമാണ് കാരണം. അസമയങ്ങളിൽ ഏകയായി ഒറ്റപ്പാലത്തെത്തിപ്പെടുന്ന വനിതകൾ നേരിടുന്ന സുപ്രധാന പ്രശ്നമാണ് സുരക്ഷിതമായി തങ്ങാൻ ഒരിടമില്ല എന്നത്. ബസ് സ്റ്റാൻഡും സമീപത്ത് തന്നെ റെയിൽവേ സ്റ്റേഷനുമുള്ള ഒറ്റപ്പാലത്ത് സൗകര്യമുള്ള ഒരിടം എന്ന നിലക്കാണ് ഇവയുടെ സമീപത്തുതന്നെയുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറികൾ ഇതിനായി തെരഞ്ഞെടുത്തത്. ഓഫിസുകളിൽ ജോലിചെയ്യുന്നവർക്കും പഠനാവശ്യത്തിന് എത്തുന്നവർക്കും താമസ സൗകര്യം ഒറ്റപ്പാലത്ത് ഒരു വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.