'ഏതെങ്കിലും പാര്‍ട്ടി ഓഫിസിന്‍റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട'; ജലീലിനെതിരെ പി.എം.എ സലാം

മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എക്കെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മുസ്ലിം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും പാർട്ടി ഓഫിസിന്‍റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുള്ള ശക്തമായ നേതൃത്വമുള്ള പ്രസ്ഥാനമാണ് മുസ്ലി ലീഗ്.

പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ 'പാണക്കാട് മുഹബ്ബത്ത്' തിരിച്ചറിയാനുള്ള വിവേകമൊക്കെ സമൂഹത്തിനുണ്ട്. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ ചെവികൊള്ളേണ്ട ഗതികേട് ഒരു കാലത്തും മുസ്ലിം ലീഗിനുണ്ടായിട്ടില്ല.

മുഈനലി തങ്ങളുടെ വക്കാലത്തുമായി വരാൻ കെ.ടി. ജലീലിനെ ആരും അധികാരപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ മുന്നിൽ യാതൊരു പ്രതിസന്ധിയുമില്ല. പ്രശ്നങ്ങൾ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തോടെ തീരുമെന്നാണ് വിശ്വാസം.

കെ.ടി. ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് പിടിച്ചിറക്കാൻ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. അതിന്‍റെ ദേഷ്യമാണ് ഇപ്പോൾ അദ്ദേഹം തീർക്കുന്നത്.

ഇ.ഡിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ കെ.ടി. ജലീലിന് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഇ.ഡിയിൽനിന്നാകും. ഇ.ഡിയും ജലീലും അടുത്തകാലത്തായി നല്ല ബന്ധമാണ്. അർധരാത്രി തലയിൽ മുണ്ടിട്ടാണ് ഇ.ഡിയെ കാണാൻ ജലീൽ പോയിട്ടുള്ളത്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി കൊടുത്തിട്ടുണ്ടോ എന്നറിഞ്ഞുകൂട. അതിൽ വിരോധമൊന്നുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Tags:    
News Summary - PMA Salam against kt Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.