മുൻ കമീഷണർ അങ്കിത് അശോക്

തൃശൂർ പൂരം കലക്കലിൽ കേസെടുത്ത് പൊലീസ്; എഫ്.ഐ.ആറിൽ ആരുടെയും പേരില്ല

തൃശൂർ: പൂരം കലങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ് ​പൂരം കലക്കലിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. എഫ്.ഐ.ആറിൽ ആരുടെയും പേരില്ലാതെയാണ് കേസ്.

പൂരം കലക്കൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നേരത്തെ അന്വേഷണ ചുമതല ഏൽപിച്ചിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാത്തത് അന്വേഷണത്തിന് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിന് അനുസൃതമായാകും പ്രതിപ്പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുക. പൂരാഘോഷം തടസ്സപ്പെടുത്താൻ മനപൂർവം ശ്രമമുണ്ടായെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ക്രമസമാധാന ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സമർപ്പിച്ചിരുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അ​ന്വേഷണം നടത്താനായിരുന്നു എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് നിർദേശം നൽകിയിരുന്നത്. ഈ റിപ്പോർട്ടിൽ തിരുവമ്പാടി, പാറേമക്കാവ് ദേവസ്വങ്ങൾക്കെതിരെ പരാമർശമുണ്ടെന്നാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ ദേവസ്വങ്ങളെയടക്കം എഫ്.ഐ.ആറിൽ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തേണ്ടി വരും. ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴി വെക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.

Tags:    
News Summary - Police registered case in Thrissur Pooram issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.