ഏറ്റുമാനൂര്‍ (കോട്ടയം): ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നഗരസഭ ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ കെട്ടിപ്പിടിച്ചുകരഞ്ഞ ലോട്ടറി ഉമ്മയെന്ന ഫാത്തിമ ബീവി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നു. ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ആശ്വാസമായി അവതരിച്ച ജനപ്രിയ നേതാവിനെ അവസാനമായൊന്ന് കാണാനുള്ള ആഗ്രഹമായിരുന്നു ആ മനസ്സ് മുഴുവൻ.
സ്വന്തമായി മൊബൈല്‍ ഫോണ്‍പോലും ഇല്ലാത്ത നീണ്ടൂര്‍ വിളങ്ങാട്ട് വീട്ടില്‍ ഫാത്തിമ ബീവി കൊച്ചുമകന് അബിനൊപ്പം ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി വില്ക്കുന്നതിനിടയാണ് ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോ കണ്ട് ‘‘പൊന്നുമോനെ നീ ഞങ്ങളെ വിട്ടുപോയല്ലോ’’ എന്ന് നിലമറന്ന് പൊട്ടിക്കരഞ്ഞത്. അത് അടുത്തുനിന്ന ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വൈറലുമായി. ഏറെ നേരം കരച്ചില് നിര്ത്താതെയിരുന്ന ഫാത്തിമ ബീവിയെ അടുത്തുനിന്നവരാണ് ആശ്വസിപ്പിച്ചത്.
ജീവിതം വഴിമുട്ടിപ്പോയ അവസ്ഥയില്‍ തന്നെ രക്ഷിച്ചയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഫാത്തിമ ബീവി പറയുന്നു. 2015ലാണ് ഫാത്തിമ ബീവിക്ക് മസ്തിഷ്കാഘാതം വരുന്നത്. അന്ന് ഉമ്മന്‍ ചാണ്ടി ഇടപെട്ട് കാരുണ്യ പദ്ധതിവഴി ധനസഹായം ലഭിച്ചു. ഫാത്തിമയുടെ മകള്‍ക്ക് പൊള്ളലേറ്റപ്പോഴും ചികിത്സ സഹായം നല്കി. കൊച്ചുമോള്‍ക്ക് മൂക്കില്‍ ദശവളര്ന്നപ്പോള് ചികിത്സിക്കാന്‍ പൈസ ലഭിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍നിന്ന് ധനസഹായം ലഭിച്ചു. പേരക്കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കും സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.