തിരുവനന്തപുരം: പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങിയത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് നിലവിൽ 11 മണി വരെതുറന്നിരുന്ന കടകൾ വൈകീട്ട് അഞ്ചുമണി വരെ തുറക്കാൻ അനുവദിക്കും. 11 മണി വരെ തുറക്കുന്നതുമൂലം തിരക്ക് വർധിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും മൊബൈൽ യൂണിറ്റുകൾ പൂന്തുറയിൽ എത്തും. ഇതുവഴി ജനങ്ങൾക്ക് വീടുകളുടെ മുന്നിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് അതത് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ മത്സ്യവിൽപന നടത്താം. കൂടുതൽ ലഭിക്കുന്ന മത്സ്യങ്ങൾ മത്സ്യഫെഡിന് നൽകാം. എന്നാൽ കന്യാകുമാരിയിലേക്കും തിരിച്ചും കടലിൽ കൂടിയുളള യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.