തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര നിരക്കുയർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ശനിയാഴ്ചയും സംസ്ഥാനത്ത് സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ബസുടമകളുടെ ആവശ്യപ്രകാരം ഞായറാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് കൂടിക്കാഴ്ച നടത്താൻ മന്ത്രി എ.കെ. ശശീന്ദ്രൻ സമയമനുവദിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകളുമായി ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും സ്വയം സന്നദ്ധരായി വന്നാൽ ചർച്ചക്ക് വിമുഖതയില്ലെന്നും മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. നിരക്ക് ഇനിയും വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. തെൻറ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അനിശ്ചിതകാല പണിമുടക്കിലൂടെ സർക്കാറിനെ സമ്മർദത്തിലാക്കി വിദ്യാർഥി യാത്രാനിരക്ക് വർധിപ്പിക്കാമെന്നായിരുന്നു ബസുടമകളുടെ കണക്കുകൂട്ടൽ.
ആദ്യദിവസം തന്നെ ചർച്ചക്ക് വിളിക്കുമെന്നും ഉടമകൾ കരുതിയിരുന്നു. എന്നാൽ, സമരം രണ്ടുദിവസം പിന്നിട്ടിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളുണ്ടായില്ല. ഇതിനു പിന്നാലെയാണ് ചർച്ചക്ക് സ്വയം സന്നദ്ധരായി അവർ മുന്നോട്ടുവന്നത്.സമരം തുടരുമെന്നും ചർച്ചക്കനുസരിച്ചായിരിക്കും പണിമുടക്ക് പൻവലിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും ബസുടമകളുടെ പ്രതിനിധികൾ പറഞ്ഞു.
പ്രതിദിനം നല്ല വരുമാനമുള്ള ദീർഘദൂര സർവിസുകളടക്കം 14,000 ബസുകളാണ് നിരത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇതുവഴി കാര്യമായ സാമ്പത്തികനഷ്ടമാണ് ബസുടമകൾക്കുള്ളത്. വെള്ളിയാഴ്ച പ്രവൃത്തിദിവസമായതിനാൽ കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെട്ടത്. സ്വകാര്യ ബസുകളുടെ നിരത്തിലെ അഭാവം കെ.എസ്.ആർ.ടി.സി പരമാവധി മുതലാക്കുകയും ചെയ്തു. സമാന്തര സർവിസുകാരും അവസരം പ്രയോജനപ്പെടുത്തി. വെള്ളിയാഴ്ചയിലേതിനെക്കാൾ കൂടുതൽ സമാന്തര സർവിസുകൾ ശനിയാഴ്ച നിരത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.