സ്വകാര്യബസ് സമരം തുടരുന്നു: പണിമുടക്ക് അറിയിച്ചിട്ടില്ലെന്ന് മന്ത്രി, നിലപാടിൽ ഉറച്ച് സർക്കാർ

തിരുവനന്തപുരം: ബസ്ചാർജ് വർധന പര്യാപ്തമല്ലെന്നും വിദ്യാർഥി യാത്രനിരക്ക് ഉയർത്തണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യബസ് സമരം സംസ്ഥാനത്ത് പൂർണം. സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. അതേ സമയം ബസുകൾ സമരമാരംഭിച്ച കാര്യം അറിയിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.

സാധാരണ സമരത്തിന് മുന്നോടിയായി കാരണങ്ങൾ ചൂണ്ടിക്കാട്ടി ബസുടമകൾ ഗതാഗത വകുപ്പിന് നോട്ടീസ് നൽകാറുണ്ട്. നിരക്ക് വർധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് മിനിമം നിരക്ക് ഉയർത്തിയതടക്കമുള്ള ഭേദഗതികൾ. ബസുടമകെളയും യാത്രക്കാരെയും കെ.എസ്.ആർ.ടി.സിയെയും പരിഗണിച്ചാണ് നിരക്കുയർത്തിയത്. ബസുടമകൾക്ക് എപ്പോഴും തന്നെ വന്ന് കാണാം. സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം, ഒരുവിഭാഗം ബസുടമകൾ വൈകുന്നേരം ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി ഇവരെ അറിയിച്ചു.

സമരം നേരത്തേ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇൗ മാസം ഒമ്പതിന് തന്നെ ഫാക്സ് മുഖേന മന്ത്രിയുടെ ഒാഫിസിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് ബസുടമകളുടെ വാദം. ജനുവരി 31 മുതലാണ് സമരം ആരംഭിക്കാനിരുന്നത്. 30ന് മുഖ്യമന്ത്രി വിളിച്ച ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്. രണ്ട് മന്ത്രിസഭയോഗങ്ങൾ കഴിഞ്ഞിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് 16ന് സമരമാരംഭിക്കാൻ തീരുമാനിച്ചത്. 14ന് സർക്കാർ ഏകപക്ഷീയമായാണ് നിരക്ക് ഭേദഗതി പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ചർച്ചക്ക് വിളിക്കും വരെ സമരം തുടരുമെന്നും ഇവർ പറയുന്നു. 

വിദ്യാർഥികളുടെ യാത്ര നിരക്ക് ഉയർത്താതെയുളള ബസ് ചാർജ് വർധന തൃപ്തികരമല്ലെന്നാണ് ബസുടമകളുടെ നിലപാട്. 1.30 ലക്ഷം വിദ്യാർഥികെളയാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം കൊണ്ടുപോകുന്നത്. ഇതിെൻറ പലമടങ്ങാണ് സ്വകാര്യബസുകെള ആശ്രയിക്കുന്നെതന്നും ബസുടമകളുടെ പ്രതിനിധി ലോറൻസ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടാം ദിനവും സമരം തുടരാനാണ് ഉടമകളുടെ തീരുമാനം. ബസ്സമരം ഗ്രാമപ്രദേശങ്ങളെ കാര്യമായി ബാധിച്ചു. 14,000 ബസുകളാണ് നിരത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇതിെൻറ ആഘാതം കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം താരതമ്യേന കുറവുള്ള മലബാർ മേഖലയിൽ രൂക്ഷമാണ്. സർക്കാർ ഒാഫിസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമെല്ലാം ബസ് പണിമുടക്ക് ബാധിച്ചിട്ടുണ്ട്. 


 

Tags:    
News Summary - Private bus strike from today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.