തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30ന് റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിയമന ശിപാർശ നൽകാൻ പി.എസ്.സി നടപടി ആരംഭിച്ചു. 200ഓളം റാങ്ക് പട്ടികകളാണ് പി.എസ്.സി റദ്ദാക്കിയതെങ്കിലും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച റാങ്ക് പട്ടികകളിൽ മാത്രം നിയമനശിപാർശ നൽകിയാൽ മതിയെന്ന തീരുമാനമാണ് തിങ്കളാഴ്ച ചേർന്ന കമീഷൻ കൈക്കൊണ്ടത്.
ഇതോടെ സ്റ്റാഫ് നഴ്സ്, അസിസ്റ്റൻറ് സർജൻ, യു.പി സ്കൂൾ അധ്യാപകർ, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, വാട്ടർ അതോറിറ്റി മീറ്റർ റീഡർ, കെ.എസ്.ഇ.ബി മസ്ദൂർ തുടങ്ങി 15ഓളം തസ്തികയിൽ 500ഓളം പേർക്ക് നിയമന ശിപാർശ അയക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ ഒഴിവുകൾ മാറ്റിവെച്ചിരുന്നതായി ചെയർമാൻ എം.കെ. സക്കീർ തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗത്തിൽ വ്യക്തമാക്കി. 2016 ഡിസംബർ 31നും 2017 ജൂൺ 29നുമിടയിൽ ഈ തസ്തികകളിലേക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളിലായിരിക്കും ഇവർക്ക് നിയമനശിപാർശ ലഭിക്കുക.
2016 ജൂൺ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി സർക്കാറിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30 വരെ പി.എസ്.സി നീട്ടിയിരുന്നു. തുടർന്ന് സർക്കാർ നൽകിയ മറ്റൊരു ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31 മുതൽ 2017 ജൂൺ 29 വരെ കാലാവധി കഴിയുന്ന റാങ്ക് പട്ടികകൾ ആറ് മാസം കൂടി നീട്ടാൻ പി.എസ്.സി തീരുമാനിച്ചു. എന്നാൽ, ആദ്യം കാലാവധി നീട്ടിയ പട്ടികയിലുള്ളവർക്ക് രണ്ടാമത്തെ ഇളവിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും പി.എസ്.സി വ്യക്തമായിക്കിയിരുന്നു.
ഇതിനെതിരെ ഉദ്യോഗാർഥികൾ അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെയും ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ച് അനുകൂല വിധി നേടിയതാണ് പി.എസ്.സിക്ക് തിരിച്ചടിയായത്. ലാൻഡ് റവന്യൂ വകുപ്പിൽ തഹസിൽദാർ/സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികയിലേക്ക് പ്രാഥമിക പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) -ഒന്നാം എൻ.സി.എ- എസ്.സി.സി.സി, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ മാനേജർ -എൻ.സി.എ. ഒ.ബി.സി, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.
കരകൗശല വികസന കോർപറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ്, ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) -എൻ.സി.എ-ഈഴവ/തിയ്യ/ബില്ലവ അർഹത പട്ടിക പ്രസിദ്ധീകരിക്കാനും കമീഷൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.