തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സമരം ചെയ്യുന്നവർ ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പിന് മറുപടിയുമായി കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്. ശമ്പളം ഔദാര്യമല്ലെന്നും അത് തൊഴിലാളിയുടെ അവകാശമാണെന്നും ടി.ഡി.എഫ് ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളി സർക്കാറിന്റെ ഭാഗമായ മന്ത്രി പക്ഷേ തൊഴിലാളികളെ ശത്രുക്കളായാണ് കാണുന്നത്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തൊഴിലാളി വിരുദ്ധമായതുകൊണ്ടാണ് ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാരിൽ കൂടുതലും കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളിലുള്ളവരാണ്. ഇവരെ കൂടുതലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നിയമിച്ചത്. കണ്ടക്ടർ വിഭാഗം ജീവനക്കാരാകട്ടെ കൂടുതലുള്ളത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. ഇവർക്കെല്ലം നിയമനം എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ ഇവരിൽ 60 ശതമാനത്തിനും വീട്ടിൽ പോകാനാവില്ല. ശമ്പളപരിഷ്കകരണ കരാറിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ യൂനിയനുകൾ ഒപ്പിട്ടുനൽകിയെന്നത് നുണ പ്രചാരണമാണ്. പണിമുടക്കിന് മുന്നോടിയായി 24ന് എല്ലാ ജില്ല കേന്ദ്രങ്ങളിലേക്കും ലോങ് മാർച്ച് നടത്തും. 27ന് സെക്രേട്ടറിയറ്റിലേക്ക് മാർച്ചും 30ന് യൂനിറ്റുകളിൽ പന്തം കൊളുത്തി പ്രകടനവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.