മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ തകർന്ന വീടുകളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. ( ചിത്രം പി. സന്ദീപ്)

ദുരന്തഭൂമിയിലേക്ക് ശാസ്ത്രഞ്ജരും സാങ്കേതിക വിദഗ്ധരും വരേണ്ട; മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്ക്

തിരുവനന്തപുരം: ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾബാധിത പ്രദേശങ്ങളിലേക്ക് ശാസ്ത്രഞ്ജർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. അതീവ പരിസ്ഥിതിലോല മേഖലയായ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിലേക്ക് നയിച്ച കാരണങ്ങളും മുൻ പഠന റിപ്പോർട്ടുകളും മാധവ് ഗാഡ്ഗിലിന്‍റെ മുന്നറിയിപ്പുകളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് മേപ്പാടിയിലേക്ക് ശാസ്ത്രഞ്ജരെ വിലക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം ചർച്ചകൾ ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് ശാസ്ത്രസമൂഹത്തിൽനിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്.

സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീല്‍ഡ് വിസിറ്റിനോ പോകരുതെന്നാണ് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീറിന് അയച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.

ദുരന്തബാധിത മേഖലയിൽ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. സംസ്ഥാന സർക്കാറിനു കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രഫ. സുധീറാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ്. കോട്ടയത്തുള്ള കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം (ഐ.സി.സി.എസ്), ആക്കുളത്തുള്ള ദേശീയ ഗതാഗത ആസൂത്രണ കേന്ദ്രം (നാറ്റ്പാക്), പീച്ചിയിലുള്ള കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ), കോട്ടയം പാമ്പാടിയിലുള്ള ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ്, കോട്ടയം കോടിമതയിലുള്ള സെന്റര്‍ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കോഴിക്കോടുള്ള കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോടുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ്, തിരുവനന്തപുരം പാലോടുള്ള ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്‍ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് കൗൺസിലിന്റെ കീഴിലുള്ളത്.

Tags:    
News Summary - Scientists and technicians should not come to disaster areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.