ഷെബീൻ മഹ്ബൂബ്, ജിഷ എലിസബത്ത്
തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ 2018ലെ സ്വാമി വിവേകാനന്ദൻ യുവ മാധ്യമ പ്രതിഭ പുരസ്കാരത്തിന് 'മാധ്യമം' സീനിയർ സബ് എഡിറ്റർമാരായ ഷെബീൻ മഹ്ബൂബും ജിഷ എലിസബത്തും അർഹരായി. അച്ചടി വിഭാഗത്തിൽ വനിത/പുരുഷ വിഭാഗങ്ങളിലാണ് ഇരുവരും പുരസ്കാരം നേടിയത്.
പത്ത് വർഷമായി 'മാധ്യമം' പത്രാധിപസമിതി അംഗമാണ് ഷെബീൻ മഹ്ബൂബ്. ഇപ്പോൾ 'മാധ്യമം' പീരിയോഡിക്കൽസ് ഡെസ്കിൽ. 'മാധ്യമം' ദിനപത്രം, ആഴ്ചപ്പതിപ്പ്, വാരാദ്യമാധ്യമം എന്നിവയിൽ 2017-18 കാലയളവിൽ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങളും ഫീച്ചറുകളും പരിഗണിച്ചാണ് പുരസ്കാരം.
കേരള നിയമസഭയുടെ ആർ. ശങ്കരനാരായണൻ തമ്പി മാധ്യമ അവാർഡ്, സംസ്ഥാന സർക്കാറിെൻറ ഡോ. ബി.ആർ. അംബേദ്‌കർ മാധ്യമ അവാർഡ്, കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷണ ഫെലോഷിപ്, കേരളീയം പരിസ്ഥിതി മാധ്യമ ഫെലോഷിപ് എന്നിവ നേടിയിട്ടുണ്ട്. മലപ്പുറം പെരിമ്പലം അമ്പലപ്പറമ്പൻ മഹ്ബൂബിെൻറയും തറയിൽ സൗദത്തിെൻറയും മകനാണ്. ഭാര്യ: താജുന്നിസ (അധ്യാപിക, മുബാറക് ഇംഗ്ലീഷ് സ്കൂൾ മഞ്ചേരി). മക്കൾ: അശിയ മിൻജന്ന, അയ്കിസ് മഹ്ബൂബ.
2009 മുതൽ 'മാധ്യമം' പത്രാധിപ സമിതി അംഗമാണ് ജിഷ എലിസബത്ത്. ഇപ്പോൾ തിരുവനന്തപുരം യൂനിറ്റിൽ സീനിയർ സബ് എഡിറ്റർ. 'മാധ്യമം' ദിനപത്രം, ആഴ്ചപ്പതിപ്പ്, വാരാദ്യമാധ്യമം എന്നിവയിൽ കേരളത്തിലെ തീരദേശ ജനതയെ സംബന്ധിച്ച് 2017-18 കാലയളവിൽ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങളും ഫീച്ചറുകളും പരിഗണിച്ചാണ് പുരസ്കാരം.
ഇ.ജെ.എൻ ഏഷ്യ -പസഫിക് സ്റ്റോറി മാധ്യമ ഫെല്ലോഷിപ്പ്, എൻ.എഫ്.ഐ ദേശീയ മാധ്യമ പുരസ്‌കാരം, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ്, ഡോ. അംബേദ്‌കർ മാധ്യമ പുരസ്‌കാരം, ലീല മേനോൻ വനിതാ ജേർണലിസ്റ്റ് അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ബഡിങ് ജേണലിസ്റ്റ് അവാർഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി. തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് ചൊവല്ലൂർ വീട്ടിൽ പരേതനായ സി.ഡി. ജോർജ്- സി.കെ. ഷേർളി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ജോൺ ആളൂർ. മകൾ: ഇതൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.