കണ്ണൂർ: ഷുഹൈബ് വധകേസിന്‍റെ അന്വേഷണ വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അന്വേഷണ വിവരം ചോർത്തിയ സാഹചര്യം ഗുരുതരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൊലപാതക വിവരം ലഭിച്ച ഉടൻ തന്നെ പൊലീസിൽ നിന്ന് വിവരങ്ങൾ പുറത്തു പോകാതിരുന്നെങ്കിൽ പ്രതികളെ അപ്പോൾ തന്നെ പിടികൂടാമായിരുന്നു. സംഭവം ദിവസം വാഹന പരിശോധന നടത്താതെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
കൊലപാതക രാഷ്ട്രീയത്തിന് അവസാനം വരുത്താൻ ജനകീയ മുന്നേറ്റം ആവശ്യമാണ്. 52 വെട്ടിൽ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതിലൂടെ സി.പി.എം പാഠം പഠിക്കുമെന്ന് എല്ലാവരും വിചാരിച്ചു. ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത് വഴി അക്രമ രാഷ്ട്രീയത്തിൽ നിന്ന് സി.പി.എം പിന്മാറാൻ തയാറല്ലെന്ന് തെളിയിച്ചെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന് പതിവ് ശൈലിയിൽ മാർകിസ്റ്റ് പാർട്ടി പ്രസ്താവന ഇറക്കി. എന്നാൽ, പിണറായിയുടെ പൊലീസ് തന്നെ അക്കാര്യം തള്ളികളഞ്ഞു. സി.പി.എമ്മുകാരാണ് പ്രതികളെന്ന് പൊലീസ് വെളിപ്പെടുത്തി കഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
രാവിലെ കൊല്ലപ്പെട്ട ഷുഹൈബിന്‍റെ വീട് സന്ദർശിച്ച ഉമ്മൻചാണ്ടി മാതാപിതാക്കളെ സമാധാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.