സംസ്ഥാന പരിസ്ഥിതിലോല മേഖല: ഇപ്പോഴത്തെ നിലയെന്ത് ?

തിരുവനന്തപുരം: നിലവിലുണ്ടായിരുന്ന വില്ലേജുകളുടെ അതിർത്തി പുനർനിർണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെത്തുടർന്ന് ഇ.എസ്.എ പരിധിയിൽ വരുന്ന ആകെ വില്ലേജുകളുടെ എണ്ണം 92-ൽ നിന്ന് 98 ആയി ഉയർത്തി. അതോടൊപ്പം, വസ്തുതാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആകെ അളവ് 8656.46 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എ എന്ന നിർദേശം 8711.96 ചതുരശ്ര കിലോമീറ്റർ ആയും മാറി.

ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂർത്തികരിക്കുന്നതനുസരിച്ച് 8711.96 ചതുരശ്ര കിലോമീറ്റർ എന്നതിൽ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും, ജനാഭിപ്രായം കണക്കിലെടുത്തും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിർണയമായതിനാൽ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സംസ്ഥാന സർക്കാരിന്റെ പ്രതിക്ഷ.

ഇതിന്റെ നാൾവഴി പരിശോധിച്ചാൽ പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.എ) കണ്ടെത്തനായി മാധവ ഗാഡ്ഗിൽ അധ്യക്ഷനായ വിദഗ സമിതി നിന്നാണ് തുടക്കം. 2010-ലാണ് കേന്ദ്ര പരിസ്ഥിൽ, വനം, കാലവസ്ഥ മന്ത്രാലയം വിദഗ സമിതിക്ക് രൂപം നൽകിയത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 12 ജില്ലകളിലെ ജനവാസ മേഖലകൾ ഉൾപ്പെടെ ഇ.എസ്.എ ആയി അടയാളപ്പെടുത്തി. തുടർന്ന് ജനങ്ങളിലുണ്ടായ ആശങ്ക കണക്കിലെടുത്ത് അതിർത്തി നിർണയിക്കാൻ തീരുമാനിച്ചു. കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഉന്നതതല മേൽനോട്ടസമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിലെ അടിസ്ഥാന യൂനി താലൂക്ക് ആയിരുന്നു. കസ്തൂരി രംഗൻ കമ്മിറ്റി വില്ലേജുകളെ അടിസ്ഥാന യൂനിറ്റാക്കി കണക്കാകി.

പശ്ചിമഘട്ടത്തിന്റെ ഏകദേശം 37 ശതമാനം, അതായത് 59,940 ചതുരശ്ര കിലോമീറ്റർ ആണ് ഇ.എസ്.എ ആയി കസ്തൂരി രംഗൻ കമ്മിറ്റി കണ്ടെത്തിയത്. ഇതിൽ കേരളത്തിൽ 123 വില്ലേജുകളുടെ ആകെ വിസ്തൃതിയായ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ ആയി അടയാളപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് കേന്ദ്ര മന്ത്രാലയം സ്ഥലപരിശോധന ഉൾപ്പെടെ നടത്തി അതിർത്തി നിശ്ചയിച്ച് നൽകവാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഇതിനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനായ ഡോ. ഉമ്മൻ വി. ഉമ്മൻറെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ധ സമിതിയെ 2013-ൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി.

123 വില്ലേജുകൾ എന്നതിൽ മാറ്റം വരുത്തേണ്ടതില്ല എന്ന നിലപാടാണ് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി സ്വീകരിച്ചത്. എന്നാൽ കെ.എസ്.ആർ.ഇ.സി (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെൻറ് സെൻറർ) രേഖകൾ പ്രകാരം ഈ വില്ലേജുകളിലെ കൃഷിഭൂമിയുടെ വിസ്തീർണമായ 3114.3 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിക്കൊണ്ട് 9993.7 ചതുരശ്ര കിലോമീറ്റർ ആയി നിശ്ചയിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. ഇതിൽ 9107 ചതുരശ്ര കിലോ മീറ്റർ സ്വാഭാവിക ഭൂപ്രകൃതിയും, 886.7 ചതുരശ്ര കിലോമീറ്റർ സാംസ്കാരിക ഭൂപ്രകൃതിയും ആയി കണക്കാക്കി.

2014 മാർച്ച് 10ന് പുറപ്പെടുവിച്ച ആദ്യ കരട് ഇ.എസ്.എ വിജ്ഞാപന പ്രകാരം 9993.7 ചതുരശ്ര കിലോമീറ്റർ കേരളത്തിൻറെ ഇ.എസ്.എ ആയി. അതിർത്തി സംബന്ധിച്ച ജി.ഐ.എസ് രേഖകളോ മറ്റു വിവരങ്ങളോ കേന്ദ്ര മന്ത്രാലയത്തിന് തയാറാക്കി സമർപ്പിച്ചിരുന്നില്ല. അതോടൊപ്പം, ശാസ്ത്രീയമായി തയാറാക്കിയ ഭൂപടവും പ്രസിദ്ധീകരിച്ചില്ല. ഇതു കാരണം 2014 ലെ കരട് ഇ.എസ്.എ വിജ്ഞാപനത്തിലെ വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്റർ എന്നതിൽ ഇതുവരെ യാതൊരു മാറ്റവും വരുത്തുവാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയാറായിട്ടില്ല.

വിവിധ അളവുകളിൽ കൂട്ടിയോജിപ്പിച്ചതിനാൽ കഡസ്ട്രൽ മാപ്പുകൾക്ക് ഏകികൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഇതിനിടെ സംസ്ഥാനത്ത് ചില വില്ലേജുകൾ ഭരണ സൗകര്യാർഥം വിഭജിക്കപ്പെട്ടു. വില്ലേജ് യൂനിറ്റായി കണക്കാക്കി ഇ.എസ്.എ നിർണയിക്കുന്നതിനാൽ വില്ലേജുകളുടെ ആകെ എണ്ണം 123-ൽ നിന്ന് 131 ആയി വർധിച്ചു.

2016-ൽ എൽ.ഡി എഫ് അധികാരത്തിൽ വന്നു. തുടർന്ന് ഇ.എസ്.എ യുടെ ഭൂവിസ്തൃതി കൃത്യമായി നിർണയിക്കുന്നതിന് സഹായകമായ കഡസ്മൽ മാപ്പ് സമയബന്ധിതമായി തയാറാക്കുന്നതിന് കെ.എസ്.ആർ.ഇ.സി യെ ചുമതലപ്പെടുത്തി. ഒപ്പം വനം, റവന്യൂ പരിസ്ഥിതി, തദ്ദേശസ്വയംഭരണം, ലാൻഡ് യൂസ് ബോർഡ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം വഴി ഈ മാപ്പ് പൂർത്തിയാക്കുന്നതിന് നടപടിയും ആരംഭിച്ചു.

2017 മെയ് മാസത്തിൽ നടത്തിയ ആശയവിനിമയത്തിലൂടെ വനപ്രദേശമായ 9107 ചതുരശ്ര കിലോമീറ്ററായി ഇ.എസ്.എ നിജപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ നിർദേശം 2018 ഏപ്രിലിൽ കേന്ദ്ര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലും ഉന്നയിച്ചു. എന്നാൽ, ഇതിനോട് യോജിക്കുന്ന സമീപനം കേന്ദ്ര മന്ത്രാലയം സ്വീകരിച്ചില്ല.

ഇ.എസ്.എ യുടെ നിർദിഷ്ട ഭൂവിവരങ്ങൾ വിവിധ സങ്കേതങ്ങൾ വഴി പരിശോധിച്ച് ആവശ്യമായ രേഖകൾ സഹിതം വിലയിരുത്തിയശേഷം 92 വില്ലേജുകളിലായി 8856.48 ചതുരശ്ര കിലോമീറ്റർ മാത്രമാണ് മൊത്തം ഇ.എസ്.എ എന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദവിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും തുടർന്ന് ജി.ഐ.എസ് മാപ്പ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം സംസ്ഥാനത്തിന്റെ കരട് നിർദേശം 2018 ജൂൺ 16ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമർപ്പിച്ചു.

2021-ൽ കേന്ദ്ര മന്ത്രാലയം ആകെ വിസ്തൃതിയിൽ മാറ്റം വരുത്താതെ കോർ ഇ.എസ്.എ, നോൺ കോർ ഇ.എസ്.എ എന്ന പുതിയ ആശയം സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. എന്നാൽ, സംസ്ഥാനം ഇ.എസ്.എ 8656.46 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. 2022 മെയ് 24 ന് ചീഫ് സെക്രട്ടറി നടത്തിയ യോഗത്തെത്തുടർന്ന് കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാതല പരിശോധനാ സമിതിക്ക് രൂപം നൽകി. ബന്ധപ്പെട്ട വകുപ്പുകളിൽ ലഭ്യമായ വിവരങ്ങൾ എല്ലാം സമിതിക്ക് പരിശോധനക്കായി കൈമാറണമെന്ന് നിർദേശിച്ചു.

2022 ഏപ്രിൽ 18ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങളുടെ ശിപാർശകൾ പരിശോധിക്കുന്നതിനായി നിയോഗിച്ച സഞ്ജയ് കുമാർ അധ്യക്ഷനായി നിയമിച്ച ആറംഗ സമിതി മുമ്പാകെ ഇ.എസ്.എ എന്നത് വനപ്രദേശങ്ങളിൽ മാത്രമായി നിജപ്പെടുത്തണമെന്ന ആവശ്യം വിണ്ടും ഉന്നയിച്ചു.

വനാതിർത്തിയിൽ വരുന്ന വില്ലേജുകളിലെ സ്ഥലപരിശോധന പൂർത്തിയാക്കി. ഇതേത്തുടർന്ന്, എല്ലാ രേഖകളും 2024 മാർച്ചിൽ പഞ്ചായത്തുകളിലേക്ക് കൈമാറി സമിതിയുടെ പരിശോധനക്കുശേഷം ഇ.എസ്.എ പുനർനിർണയിച്ചു. പഞ്ചായത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വ്യവസ്ഥക്ക് വിധേയമായി സംസ്ഥാനത്തിൻറെ പുതുക്കിയ ഇ.എസ്.എ നിർദേശം 2024 മെയ് 13-ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമർപ്പിച്ചു. ഇത് അംഗീകരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Tags:    
News Summary - State Environment Sensitive Zone: What is the current status?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.