പാലക്കാട്: യാത്രക്കൂലി വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ ഫെബ്രുവരി ഒന്നുമുതൽ നികുതിയൊടുക്കാതെ അനിശ്ചികാലത്തേക്ക് സർവിസ് നിർത്തുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ധനമടക്കം അനുബന്ധ സാധനങ്ങളുടെയെല്ലാം വിലയിൽ 20 മുതൽ 100 ശതമാനം വില വർധിച്ച സാഹചര്യത്തിൽ ചാർജ് വർധനയില്ലാതെ സർവിസ് നടത്താനാകില്ലെന്ന് ഉടമകൾ പറഞ്ഞു.
അനിശ്ചിതകാല സമരത്തിന് മുന്നോടിയായി 24ന് സെക്രേട്ടറിയറ്റിന് മുന്നിൽ രാപകൽ സമരവും 29ന് ജില്ല കേന്ദ്രങ്ങളിൽ ധർണയും നടത്തും. തോമസ് ചാണ്ടി മന്ത്രിയായിരുന്ന കാലത്ത് ചാർജ് വർധന പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
മിനിമം ചാർജ് പത്ത് രൂപയാക്കുക, കിലോമീറ്റർ നിരക്ക് 64ൽ നിന്ന് 72 പൈസയാക്കുക, വിദ്യാർഥികളുടെ നിരക്ക് 50 ശതമാനമാക്കുകയും മിനിമം ചാർജ് അഞ്ച് രൂപയാക്കുകയും ചെയ്യുക, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ യാത്ര സൗജന്യം നിർത്തുക, 140 കി.മീ. അധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കുക, സമാന്തര സർവിസ് തടയുക, വർധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക, ഡീസലിന് ജി.എസ്.ടി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മിനിമം ചാർജ് മാത്രം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ലെന്നും വിദ്യാർഥികൾക്ക് യാത്ര സൗകര്യമൊരുക്കുക സ്വകാര്യബസുകളുടെ ഉത്തരവാദിത്തമല്ലെന്നും ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.