കോട്ടക്കൽ: ആയുർവേദത്തിന്റെ ഉന്നതിക്ക് കോട്ടക്കൽ ആര്യവൈദ്യശാല നൽകുന്ന സേവനങ്ങൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും സർക്കാറിൽനിന്ന് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം കൈലാസ മന്ദിരത്തിൽ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും വലിയ സാമൂഹിക മുന്നേറ്റമാണ് ആര്യവൈദ്യശാല നടത്തിയതെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കണ്ട വ്യക്തിയാണ് പി.എസ്. വാര്യരെന്ന് അധ്യക്ഷത വഹിച്ച കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കാബിനറ്റ് മുൻ സെക്രട്ടറി പ്രഭാത് കുമാർ സ്ഥാപക ദിന പ്രഭാഷണം നടത്തി. ആര്യവൈദ്യശാല സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള ആമുഖഭാഷണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പി.എസ്. വാര്യർ സ്മാരക പ്രഭാഷണം നിർവഹിച്ചു.
പരിസ്ഥിതി ധാരണയില്ലെങ്കിൽ മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവ് വേണമെന്ന മുൻ ധാരണയുള്ള വ്യക്തിത്വമായിരുന്നു ഡോ. പി.എസ്. വാര്യരെന്ന് അദ്ദേഹം പറഞ്ഞു. നാടകകൃത്ത് ഓംചേരി എൻ.എൻ. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥാപകന്റെ 150ാം ജന്മവാർഷിക സ്മരണികയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. എൻ. ബിജി എഴുതിയ കേരളീയ ദൃശ്യവേദിയും പി.എസ്. വാര്യരുടെ സംഗീത നാടകങ്ങളും പി.കെ. വാര്യരുടെ ചെറുമകൻ വിവേക് വിജയൻ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
ആയുർവേദ മേഖലയിലെ വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ സ്വാഗതവും ജോ. ജനറൽ മാനേജർ പി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.