ലഹരിവിരുദ്ധ കാമ്പയിന്‍ തുടർപ്രക്രിയയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്‍ തുടര്‍പ്രക്രിയയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്നുവരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഈ വിഷയം ചർച്ച ചെയ്യാൻ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പരിപാടികള്‍ക്ക് രാഷ്ട്രീയ കക്ഷികൾ പൂര്‍ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. സ്‌കൂളുകളില്‍ ബോധവത്കരണം ശക്തമാക്കും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ അധ്യാപകര്‍ക്കും രക്ഷാകർത്താക്കള്‍ക്കും ബോധവത്കരണം നടത്തും. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവത്കരണം നടത്തും. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കി. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡേറ്റബാങ്ക് തയാറാക്കിക്കഴിഞ്ഞു. കേസില്‍പെട്ടാല്‍ നേരത്തേ സമാനമായ കേസില്‍ ഉള്‍പ്പെട്ട വിവരവും കോടതിയില്‍ സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് ബാധകമായ നിയമം നടപ്പാക്കാനും ധാരണയായി. സ്‌കൂളുകളില്‍ പുറത്തുനിന്ന് വരുന്നവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഡി- അഡിക്ഷന്‍ സെന്‍ററുകള്‍ വ്യാപിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലും സെന്‍ററുകള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം നടക്കുന്നുണ്ട്. നാടൊന്നാകെ ഇതിനെതിരെ രംഗത്തുവരണം. റെസിഡന്‍റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ ഏതെല്ലാം കൂട്ടായ്മകളുണ്ടോ അവയൊക്കെ ഇതിന്‍റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Tags:    
News Summary - The Chief Minister will continue the anti-drug campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.