കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് കോടതി. ഇതിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്ന ഹരജി പരിഗണിക്കവേ പരാമർശിച്ചു. ഹരജി കൂടുതൽ പരിശോധനക്കായി 30ന് വീണ്ടും പരിഗണിക്കും.
പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ േകാടതി നിർദേശ പ്രകാരം വിജിലൻസ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
ഇൗ സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ സ്വന്തം അധികാരമുപയോഗിച്ച് എഫ്.ഐ.ആർ തയാറാക്കണമെന്ന് വാദിച്ച പരാതിക്കാരൻ സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസെടുക്കാൻ വൈകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പറഞ്ഞു. കോടതി നിർദേശപ്രകാരമാണ് പ്രാഥമികാന്വേഷണം നടത്തിയതെന്നും നിർദേശ പ്രകാരം തുടർ നടപടിയെടുക്കാമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ഒ. ശശിയും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.