കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍. കോവിഡ് രോഗിയായിരുന്ന സി.കെ. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറികിടന്നതിനാലാണെന്നുള്ള നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് വനിത ഡോക്ടര്‍ നജ്മ പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയ നഴ്സിങ് ഓഫിസറെ സസ്പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് ഡോ. നജ്മയുടെ വെളിപ്പെടുത്തൽ.
നഴ്‍സിങ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല. സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഡോക്ടർമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ വിഷയമാണ്. ഓക്സിജൻ മാസ്ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‍സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു. കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു.
സത്യം പുറത്തുപറഞ്ഞ നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടാണ്. ഇതിന്‍റെ പേരിൽ സിസ്റ്റർക്ക് സസ്പെൻഷൻ ലഭിച്ചതിനാലാണ് സത്യം തുറന്നുപറയാൻ നിർബന്ധിതയായതെന്നും നജ്മ വ്യക്തമാക്കി.
അതേസമയം, കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്ന നഴ്‍സിങ് ഓഫീസറുടെ പരാമര്‍ശത്തില്‍ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സത്യവിരുദ്ധമായ കാര്യങ്ങളാണ് നഴ്‍സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ളതെന്നാണ് കളമശ്ശേരി മെഡിക്കൽ കോളജിന്‍റെ വിശദീകരണം. കീഴ്‍ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി തെറ്റായി പറഞ്ഞ കാര്യങ്ങളാണ് പ്രചരിച്ചതെന്ന് ഇവര്‍ രേഖാമൂലം വിശദീകരണം നല്‍കിയെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.