ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് വീരമണിദാസനെന്ന് കെ. രാധാകൃഷ്ണൻ

ശബരിമല: ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് പി. കെ. വീരമണിദാസനെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരംവീരമണിദാസനെ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക് കാട്ടിത്തന്ന ആളാണ്. അത് കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ആറായിരത്തോളം ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. വീരമണി ദാസന്റെ ആദ്യപുരസ്കാരമാണിത്.

പത്മശ്രീ ഉൾപ്പെടെയുള്ള വലിയ പുരസ്കാരങ്ങളിലേക്കുള്ള തുടക്കമാവട്ടെ ഇതെന്നും മന്ത്രി ആശംസിച്ചു. മുൻവർഷ ഹരിവരാസനം പുരസ്കാര ജേതാവ് ആലപ്പി രംഗനാഥന്റെ വാക്കുകൾ ചടങ്ങിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഹരിവരാസനം പുരസ്കാരം ലഭിച്ചതോടെ താൻ മഹത്വവത്കരിക്കപ്പെട്ടെന്നും ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിതെന്നും ആലപ്പി രംഗനാഥ് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

എല്ലാം അയ്യപ്പ ഭഗവാന്റെ നിയോഗമാണെന്ന് ഹരിവരാസന പുരസ്കാര ജേതാവ് പി.കെ. വീരമണിദാസൻ പറഞ്ഞു. പതിറ്റാണ്ടുകളായി സംഗീതരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ലഭിക്കുന്ന ആദ്യത്തെ അവാർഡ് ആണിത്. ഏറെ സന്തോഷവും അഭിമാനവും ആണ് ഈ നിമിഷമുള്ളത്.സംഗീതം ഒരു കൂട്ടായ സൃഷ്ടിയാണ്. ഗാനരചയിതാവും സംഗീതസംവിധായകനും ഓർക്കസ്ട്രയും ഗായകരും ഒത്തുചേരുമ്പോഴാണ് മികച്ച സംഗീത സൃഷ്ടികൾ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പരശുരാമ ഭൂമിയിതിൽ ജനനം എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.

പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തും അയ്യപ്പഭക്തിഗാന മേഖലയിലും നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്. തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ആൽബങ്ങളും ഗാനങ്ങളും അതിൽ എടുത്തു പറയേണ്ടവയാണ്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമീഷ്ണർ സി.എൻ രാമൻ, റിട്ടയേഡ് പ്രഫ. പാൽക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാർഡ് നിർണയം നടത്തിയത്. ചടങ്ങിൽ, അമേരിക്കയിൽ സ്ഥിരതാമസക്കാരനായ കുര്യാക്കോസ് മണിയാട്ടുകുടി ഒരുക്കിയ അയ്യൻ വാഴും പൂമല എന്ന ഭക്തിഗാന ആൽബം മന്ത്രി പുറത്തിറക്കി. 

Tags:    
News Summary - K. Veeramanidasan is the most deserving person for the Harivarasanam award. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.