ചൂരൽ മലയിൽ മണ്ണുമാന്തി ഉപയോഗിച്ച് ചെളിയിൽ പരിശോധന നടത്തുന്നു
പോത്തുകല്ല്: ‘‘നേരം പുലർന്നു വരുന്നതേയുള്ളൂ. ചാലിയാറിന്റെ തീരത്തൂടെ നടന്നുനീങ്ങുകയായിരുന്നു ഞങ്ങൾ. ഇടക്ക് കാട്ടിലൂടെ കയറിയിറങ്ങി പിന്നെ നിരപ്പായ സ്ഥലത്തെത്തി. വലിയ മീനുകൾ കരയിലേക്ക് കേറിവരുന്നു. മനുഷ്യശരീരം ജീർണിച്ചതിന്റെ ഗന്ധമുണ്ട്. വെയിൽ വീണ തീരത്ത് സൂക്ഷ്മമായി നോക്കുന്നതിനിടയിൽ ഞങ്ങളുടെ കൂടെയുള്ള ജലീൽ മുഷ്ടി ചുരുട്ടിയ നിലയിൽ ചെറിയൊരു കൈ മാത്രം മണലിൽ ഉയർന്നുനിൽക്കുന്നത് കണ്ടു. ഓടിച്ചെന്ന് കൈ കാണുന്ന ഭാഗത്തെ മണ്ണ് നീക്കി. മണ്ണ് നീക്കുന്നതിനനുസരിച്ച് വെള്ളം ഉറവപോലെ പൊന്തിവന്നു. ഒരു സ്ത്രീയുടെ മൃതദേഹമാണതെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം പുറത്തെടുക്കാൻ ഞങ്ങളുടെ കൈയിൽ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. നാട്ടുകാരിലാരോ കൈകോട്ടുമായി വന്നു. മണ്ണ് നീക്കുന്നതിനനുസരിച്ച് വെള്ളം ഉയരാൻ തുടങ്ങി. മൃതദേഹം പുറത്തെടുക്കാനാവാത്ത അവസ്ഥ. അതിനിടയിൽ ആഴത്തിൽ അമർന്നുകിടക്കുന്ന വലിയൊരു ഇരുമ്പുകമ്പി കണ്ടു. ആ കമ്പി എല്ലാവരും ചേർന്ന് സാഹസികമായി ഉയർത്തി. അതിനൊപ്പം മൃതദേഹവും ഉയർന്നുവന്നു. ഒരു കാലില്ലായിരുന്നു ആ ശരീരത്തിൽ. തുണിയിട്ടുമൂടി കമ്പിൽ ഊഞ്ഞാലുകെട്ടി തോളിലേറ്റി ഒരുപാട് ദൂരം നടന്നു. പിന്നെ ഒരു ഗുഡ്സ് ഓട്ടോറിക്ഷയിൽ കാട്ടിലൂടെ സഞ്ചരിച്ച് പുറത്തെത്തിച്ചു.’’
ടീം വെൽഫെയർ വളണ്ടിയർ മുഹമ്മദ് കുട്ടി കരുവാരക്കുണ്ടിന്റെ അനുഭവവിവരണമാണിത്. ഇതുപോലെ ഒരുപാട് സന്നദ്ധപ്രവർത്തകർ തിരച്ചിലിന്റെ രണ്ടാം ദിനത്തിലും കാട്ടിലൂടെ അലഞ്ഞലഞ്ഞാണ് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.