ചൂരൽ മല, ഷാജഹാൻ
ദുബൈ: വയനാട്ടിലെ ദുരന്ത മുഖത്തുനിന്ന് പുറത്തുവരുന്ന ഓരോ വാർത്തയും ദുബൈയിൽ പ്രവാസിയായ ഷാജഹാന്റെ നെഞ്ചിടിപ്പേറ്റുകയാണ്. പാതിരാവിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ തന്റെ പ്രിയപ്പെട്ട ഗ്രാമം ഈ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കാനേ ഇദ്ദേഹത്തിന് കഴിയുന്നുള്ളൂ.
നിലവിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഉറ്റവരായ നിരവധി പേരുടെ മരണ വാർത്ത കേട്ട ഞെട്ടലിലാണീ യുവാവ്. ദുബൈയിൽ ഡ്രൈവറായ ഷാജഹാൻ കുട്ടിയത്തിന്റെ കുടുംബം താമസിക്കുന്നത് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലൊന്നായ ചൂരൽമലയിലാണ്.
ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഷാജഹാന്റെ അമ്മാവന്റെ ഭാര്യാ മാതാവ്, ഇവരുടെ മകൾ, മറ്റ് ബന്ധുക്കൾ എന്നിവരെല്ലാം മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഉറ്റ സുഹൃത്തുക്കളായ ഹരിദാസ്, ഉനൈസ്, സത്താർ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അടുത്ത സുഹൃത്തുക്കളിൽ ഒരാളായ പ്രജീഷിന്റെ മൃതദേഹം ഇന്നലെ ലഭിച്ചു.
നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് ഒരു മാസം മുമ്പാണ് ഇദ്ദേഹം ദുബൈയിൽ തിരിച്ചെത്തിയത്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പമുള്ള നല്ല ഓർമകൾ മനസിൽ നിന്ന് മായും മുമ്പാണ് ദുരന്ത വാർത്തകൾ തീച്ചൂള പോലെ ചെവിയിലെത്തിയതെന്ന് ഷാജഹാൻ പറയുന്നു.
പത്താം ക്ലാസുകാരി മകൾ പഠിക്കുന്ന വെള്ളാർമല സ്കൂളും ദുരന്തത്തിൽ ഏതാണ്ട് പൂർണമായും തകർന്നിരിക്കുകയാണ്. സഹപാഠിയും പ്രിയ സുഹൃത്തുമായ മിൻഹ ഫാത്തിമയുടെ മരണത്തിന്റെ ആഘാതത്തിലാണ് മകളെന്നും ഷാജഹാൻ പറഞ്ഞു. ചൂരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകാനുള്ള പാലം പൂർണമായും തകർന്നുപോയതാണ് രക്ഷാപ്രവർത്തനത്തിന് വലിയ തിരിച്ചടിയായത്.
2018ൽ ഉരുൾപൊട്ടിയ പുത്തുമലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ചൂരൽമലയിലേക്കുള്ളത്. പുത്തുമല ദുരന്തത്തിനു ശേഷം ചൂരൽമല നിവാസികളെല്ലാം മരണ ഭീതിയിലായിരുന്നു. അന്ന് വൻ ദുരന്തം തലനാരിഴക്ക് കടന്നുപോയെങ്കിലും വൻകിട റിസോർട്ടുകൾ കുന്നിൻ പുറങ്ങളിൽ നിർമാണം തകൃതിയായി നടത്തുകയായിരുന്നു.
ഇതിന്റെ അനന്തര ഫലമാണ് ദുരന്തം ചൂരൽ മലയിലേക്ക് കൂടി വ്യാപിക്കാൻ കാരണമെന്നും ഷാജഹാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലുമുള്ള പാടികളിൽ തൊഴിലെടുക്കുന്നവരിൽ വലിയ വിഭാഗം അന്തർ സംസ്ഥാനക്കാരാണ്. ഇവരിൽ പലർക്കും കൃത്യമായ രേഖകളില്ല.
അതുകൊണ്ടുതന്നെ മരണപ്പെടുന്നവരുടെ വിവരങ്ങൾ പുറം ലോകമറിയാറില്ല. നിരവധി അസം സ്വദേശികളും ജോലി ചെയ്യുന്നുണ്ട് ഇവിടെ. ഇവരെ കുറിച്ച് ഒരു വിവരം ലഭിച്ചിട്ടില്ല. മുണ്ടക്കൈക്ക് മുകളിൽ പൂർണമായും കാടാണ്. അതുവഴി രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. മേപ്പാടി ടൗണിൽ നിന്ന് 12 കിലോമീറ്ററാണ് ചൂരൽ മലയിലേക്കുള്ളത്.
ഇതിനിടയിലാണ് വിനോദ സഞ്ചാരികൾ ഏറെ വന്നുപോകുന്ന തൊള്ളായിരം കണ്ടി ഗ്ലാസ് ബ്രിഡ്ജ്, അരമല വ്യൂ പോയന്റ്, അട്ടമല ഗ്ലാസ് ബ്രിഡ്ജ്, അട്ടമല വ്യൂ പോയന്റ്, സീതമകുണ്ട് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്. ദുരന്തം വഴി മാറിയില്ലെങ്കിൽ വിനോദ സഞ്ചാര മേഖലയും പൂർണമായും തകർന്നു തരിപ്പണമാകുമായിരുന്നു.
വീണ്ടുമൊരു അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ സ്വന്തം നാട് തിരിച്ചറിയാനാവാത്തവിധം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാവരുതേയെന്ന പ്രാർഥനയിലാണീ പ്രവാസി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.