കോലഞ്ചേരി: തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ എന്തിനാണ് ഓർത്തഡോക്സ് സഭ ഇടപെടുന്നതെന്ന് യാക്കോബായ സഭ. യാക്കോബായ സഭയിൽ ഒരു കാത്തോലിക്കയെ വാഴിക്കുന്നതിന് ഓർത്തഡോക്സ് സഭ ആകുലപ്പെടേണ്ടെന്ന് ബിഷപ്പ് കുര്യാക്കോസ് മാർ തെയോഫിദോസ് വ്യക്തമാക്കി.
വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുള്ള രണ്ട് സഭകളാണെന്ന് സത്യവാങ്മൂലം കൊടുത്തതും വിധി വന്നതുമാണെന്നും യാക്കോബായ സഭ ചൂണ്ടിക്കാട്ടി.
മാർച്ച് 25ന് ലെബനോനിലെ ബെയ്റൂത്തിൽ നടക്കുന്ന ചടങ്ങിലാണ് യാക്കോബായ സഭ പുതിയ അധ്യക്ഷന്‍റെ സ്ഥാനാരോഹണം നടക്കുന്നത്. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ആണ് നിയുക്ത കാതോലിക്ക ബാവ.
സഭയുടെ പ്രാദേശിക തലവനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയ സാഹചര്യത്തിലാണ് പിൻഗാമിയെ വാഴിക്കാൻ യാക്കോബായ സഭ തീരുമാനമെടുത്തത്.
യാക്കോബായ സഭയിൽ പുതിയ കാത്തോലിക്കയെ വാഴിക്കുന്നതിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്. ഭിന്നിച്ച് നിൽക്കുന്നവർ മറ്റൊരു സഭയാണെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ഭൗതിക സൗകര്യങ്ങൾ തിരികെ നൽകാൻ തയാറാകണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
മലങ്കരസഭയുടെ പള്ളികൾ ഏതൊക്കെ എന്ന കാര്യത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയിട്ടുണ്ട്. കോടതി നിയോഗിച്ച ജസ്റ്റിസ് മളിമഠിന്‍റെ റിപ്പോർട്ടിൽ അക്കാര്യം വ്യക്തമാണ്. അന്ത്യോഖ്യൻ പാത്രിയർക്കീസ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ അപഹസിക്കുകയാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.