ബംഗളൂരു: 2023 -24 സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്കിൽ യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനെ മറികടന്ന് എസ്.എം.വി.ടി ബംഗളൂരു. 456.31 കോടി രൂപയാണ് ടെർമിനലിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. യശ്വന്ത്പുർ സ്റ്റേഷൻ 400.58 കോടി രൂപ വരുമാനം നേടിയപ്പോൾ ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷൻ 803.77 കോടി രൂപയുടെ വരുമാനമാണുണ്ടാക്കിയത്. ഇതോടെ എസ്.എം.വി.ടി സ്റ്റേഷന്റെ സ്ഥാനം നോൺ സബർബൻ കാറ്റഗറി 6ൽനിന്ന് എൻ.എസ്.ജി 2ലേക്ക് മാറി. 100 കോടിക്കും 500 കോടിക്കുമിടയിൽ വരുമാനമുണ്ടാക്കുകയോ ഒരു കോടിക്കും രണ്ട് കോടി രൂപക്കുമിടയിൽ യാത്രക്കാർ പുറപ്പെടാനുപയോഗിക്കുകയോ ചെയ്യുന്ന സ്റ്റേഷനുകളാണ് എൻ.എസ്.ജി 2 വിഭാഗത്തിലുൾപ്പെടുക. യശ്വന്ത്പുർ, മൈസൂരു, ഹുബ്ബള്ളി സ്റ്റേഷനുകൾ എൻ.എസ്.ജി 2 കാറ്റഗറി സ്ഥാനം ഈ വർഷവും നിലനിർത്തി.
മംഗളൂരു സെൻട്രൽ, കലബുറഗി എന്നീ സ്റ്റേഷനുകളും ഈ വർഷം എൻ.എസ്.ജി 2 വിഭാഗത്തിലുൾപ്പെട്ടു. കർണാടകയിലെ എൻ.എസ്.ജി 1 വിഭാഗത്തിലുൾപ്പെട്ട ഏക സ്റ്റേഷൻ കെ.എസ്.ആർ ബംഗളൂരു ആണ്. 2 കോടിക്കു മുകളിൽ യാത്രക്കാർ പുറപ്പെടാനുപയോഗിക്കുകയോ 500 കോടി രൂപക്ക് മുകളിൽ വരുമാനമുണ്ടാക്കുകയോ ചെയ്യുന്ന സ്റ്റേഷനുകളാണ് എൻ.എസ്.ജി 1 വിഭാഗത്തിലുൾപ്പെടുക. 2.48 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം യാത്ര പുറപ്പെടാൻ മാത്രമായി സ്റ്റേഷൻ ഉപയോഗിച്ചത്. ഇതിൽ 1.09 കോടി പേർ റിസർവ് ചെയ്തവരും 1.38 കോടി അൺറിസർവ്ഡ് യാത്രക്കാരുമാണ്.
97.33 കോടി പേരാണ് കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര തുടങ്ങാൻ മൈസൂരു സ്റ്റേഷൻ ഉപയോഗിച്ചത്. 156.51 കോടി രൂപയാണ് സ്റ്റേഷന്റെ വരുമാനം. 46.43 റിസർവ്ഡ് യാത്രക്കാരും 49.45 അൺറിസർവ്ഡ് യാത്രക്കാരുമടക്കം 96.29 ലക്ഷം പേരാണ് യാത്ര തുടങ്ങാൻ യശ്വന്ത്പുർ സ്റ്റേഷൻ ഉപയോഗിച്ചത്. എസ്.എം.വി.ടി സ്റ്റേഷൻ 31.25 റിസർവ്ഡും 13.23 അൺറിസർവ്ഡുമടക്കം 44.49 ലക്ഷം യാത്രക്കാരിൽനിന്നാണ് 456.31 കോടി രൂപ വരുമാനം നേടിയത്.
9.30 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത മുംബൈയിലെ താനെ റെയിൽവേ സ്റ്റേഷനാണ് യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെങ്കിലും വരുമാനത്തിൽ 3337.66 കോടി രൂപയുമായി ന്യൂഡൽഹി സ്റ്റേഷനാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.