ബംഗളൂരു: രാജ്യത്തെ സൈന്യത്തെയും പ്രതിരോധ സംവിധാനങ്ങളെയും സംരക്ഷിക്കാൻ ഇന്ത്യയെ എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ, ഓവറോൾ) ഹബ്ബാക്കി മാറ്റാൻ യോജിച്ച ശ്രമം വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ബംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യയുടെ ഭാഗമായുള്ള പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദ രാജ്യങ്ങള്‍ക്ക് ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തമാണ് നല്‍കുന്നത്.
എല്ലാ രാജ്യങ്ങളെയും തുല്യ പങ്കാളിയായാണ് കാണുന്നത്. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ബാഹ്യമായ പരിഹാരങ്ങള്‍ അടിച്ചേൽപിക്കുന്നതില് വിശ്വസിക്കുന്നില്ല. ഭീകരവാദം, നിയമവിരുദ്ധ ആയുധവ്യാപാരം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ ലോകത്തിന് കാര്യമായ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.
ഇവ നേരിടാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കണം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ആഴത്തിലുള്ള സഹകരണം, ഗവേഷണ-വികസന, സംയുക്ത സംരംഭങ്ങൾ, പരിശീലനം, ബഹിരാകാശം, സമുദ്രസുരക്ഷ എന്നിവ ചർച്ച ചെയ്ത കോൺക്ലേവിൽ 27 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ, ഉപപ്രതിരോധ മന്ത്രിമാർ, 15 പ്രതിരോധ വകുപ്പ് മേധാവികൾ, 80 രാജ്യങ്ങളിൽ നിന്നുള്ള 12 സ്ഥിരം സെക്രട്ടറിമാർ എന്നിവരുൾപ്പെടെ 160ലധികം പ്രതിനിധികൾ പങ്കെടുത്തു.
ബംഗളൂരു: എയ്റോ ഇന്ത്യയിലെ പ്രദർശന നഗരിയിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ) സ്റ്റാളിൽ പ്രദർശിപ്പിച്ച വിമാന മാതൃകയിൽ ഹനുമാന്റെ ചിത്രം പതിച്ചത് വിവാദമായി. പിന്നീട് ചിത്രം നീക്കിയ അധികൃതർ, സംഭവം മനഃപൂർവമല്ലെന്ന് പ്രതികരിച്ചു.
സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫൈറ്റർ ട്രെയിനർ-42 (എച്ച്.എൽ.എഫ്.ടി-42) വിമാനത്തിലാണ് ‘കൊടുങ്കാറ്റ് വരുന്നു’ എന്ന സ്ലോഗനൊപ്പം ഹനുമാന്റെ ചിത്രം പതിച്ചിരുന്നത്. എയ്റോ ഇന്ത്യയിൽ ആദ്യമായാണ് എച്ച്.എൽ.എഫ്.ടി-42 ന്റെ സ്കെയിൽ മോഡൽ പ്രദർശിപ്പിക്കുന്നത്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ സൈനിക വിമാനമായ എച്ച്.എഫ്-24 മാരുത് (കാറ്റ് എന്നർഥം) എന്നതിൽനിന്നാണ് സ്ലോഗൻ രൂപം കൊണ്ടതെന്നും അതിന് ഹനുമാനുമായി ബന്ധമില്ലെന്നും വിമാനത്തിന്റെ ശക്തി കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും എച്ച്.എ.എൽ അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.