ബംഗളൂരു: ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഗിരീഷ് സാവന്തിനെ (22) സി.ഐ.ഡി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തുടങ്ങി.ഹുബ്ബള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യംചെയ്യാനായി എട്ട് ദിവസത്തേക്ക് സി.ഐ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
ഹുബ്ബള്ളി വീരാപുര ഒനിയിലെ അഞ്ജലി അംബിഗെരെയാണ് (20) ഈ മാസം 15ന് കൊല്ലപ്പെട്ടത്. അഞ്ജലിയുമായി പ്രണയത്തിലായിരുന്നെന്നും സഹോദരിയുടെ വിദ്യാഭ്യാസത്തിനായി മൂന്നു ലക്ഷം കടം നൽകിയിരുന്നെന്നും ഗിരീഷ് ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് തിരിച്ചു ചോദിച്ചതോടെ അഞ്ജലിയും കുടുംബവും തന്നെ അവഗണിച്ചതിലുള്ള അരിശത്തിലാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഇത് മുഖവിലക്കെടുത്തിട്ടില്ല. സത്യാവസ്ഥ പരിശോധിക്കുമെന്ന് സി.ഐ.ഡി അറിയിച്ചു.
മദ്യപാനിയും റൗഡിയുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ അഞ്ജലിയുടെ കുടുംബം അകറ്റിനിർത്തിയതെന്നാണ് സി.ഐ.ഡിയുടെ അന്വേഷണത്തിൽ അറിവായത്. ഇയാൾ നാല് ബൈക്ക് മോഷണക്കേസുകളിൽ പ്രതിയും ഒരുതവണ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. കൊല നടത്തിയശേഷം ഒളിവിൽ പോയ ഗിരീഷിനെ കഴിഞ്ഞ ദാവൺഗെരെയിൽ തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സക്ക് വിധേയമാക്കിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.