ബംഗളൂരു: മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുവജനങ്ങളുടെ ക്ഷേമം മുൻനിർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കർണാടക സംസ്ഥാന കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പത്രികയിലെ ആവശ്യങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തും.വിവിധ ജില്ലകളിൽ പത്രികയുടെ പ്രകാശനവും ചർച്ചയും നടത്തുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.ടി മേഖലയിലടക്കം സ്വകാര്യ കമ്പനികളിൽ ജോലിയിൽ കർണാടകക്കാർക്ക് 50 ശതമാനം വരെ സംവരണം, യുവജനങ്ങളുടെ സംരംഭങ്ങൾക്കും മറ്റും പ്രോത്സാഹനം നൽകാനുള്ള പലിശരഹിത വായ്പകൾ അനുവദിക്കുക, തൊഴിൽ തേടിയും ഇന്റർവ്യൂകൾക്കും മറ്റുമായി ബംഗളൂരുവിൽ എത്തുന്നവർക്ക് സർക്കാർ താമസകേന്ദ്രങ്ങൾ ഒരുക്കുക, മയക്കുമരുന്നുപോലുള്ള സാമൂഹിക തിന്മകൾ ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക, ലഹരിക്ക് അടിപ്പെടുന്നവർക്കായി എല്ലാ ജില്ലകളിലും സർക്കാർ ആശുപത്രികളിൽ കൗൺസലിങ് കേന്ദ്രങ്ങൾ തുറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളും നിർദേശങ്ങളുമാണ് പ്രകടനപത്രികയിലുള്ളത്.
തൊഴിൽ തട്ടിപ്പ് കേസുകളിൽ അതിവേഗം തീർപ്പുണ്ടാക്കാനായി ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്നും കർണാടക സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തടയണം.
സാമ്പത്തിക ശാക്തീകരണം, തൊഴിൽ, കായികശാക്തീകരണം, കല-സാഹിത്യം-സാംസ്കാരികം, ആരോഗ്യം, കാർഷികരംഗം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലുള്ള നിർദേശങ്ങളാണ് പത്രികയിലുള്ളത്. സർക്കാറിന്റെതന്നെ വിവിധ രേഖകൾ അടിസ്ഥാനമാക്കിയാണ് അവകാശപത്രിക തയാറാക്കിയത്.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ലബീദ് ഷാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് റിഹാൻ, സെക്രട്ടറി ഇംതിയാസ് ബേഗ്, ബംഗളൂരു സിറ്റി പ്രസിഡന്റ് മഅസ് സൽമാൻ, പ്രകടനപത്രിക കമ്മിറ്റി കൺവീനർ അഷീറുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.