ബംഗളൂരു: രണ്ട് മാസത്തിനുശേഷം നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കുത്തനെ കുറയുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ പരിധിയിൽ ഇതുവരെയായി 12,558 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരാണ് മരണപ്പെട്ടതെങ്കിലും മറ്റു രോഗങ്ങളുണ്ടായിരുന്നതിനാൽ മരണ കാരണം ഡെങ്കിപ്പനിയാണെന്ന് പറയാനാകില്ല എന്നാണ് ബി.ബി.എം.പി അധികൃതർ പറയുന്നത്.
ജൂൺ അവസാനത്തിൽ 1563 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് കാലാവസ്ഥ വ്യതിയാനം മൂലം തൊട്ടടുത്ത മാസം 6781 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആഗസ്റ്റിലേക്ക് 3100 ആയും സെപ്റ്റംബർ ആദ്യപകുതിയിൽ 1101 ആയുമാണ് കുറഞ്ഞത്. മഹാദേവപുര മേഖലയിലാണ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുള്ളത്. മേഖലയിൽ 40 ശതമാനത്തോളം കുറവ് വന്നതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ അറിയിച്ചു. രോഗനിവാരണ നടപടികൾ ശക്തമാക്കിയതിന്റെ ഫലമാണിതെന്നാണ് ബി.ബി.എം.പി അധികൃതർ പറയുന്നത്. കണക്കുകൾ പ്രകാരം ജൂലൈയിൽ 1233 കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എങ്കിലും നിലവിൽ നഗരത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാദേവപുര മേഖലയിലാണ്.
ഹോട്ട് സ്പോട്ട് ഐഡന്റിഫിക്കേഷൻ, ഫോഗിങ്, ലാർവ സർവേ, രോഗ പരിശോധന തുടങ്ങി ശക്തമായ രോഗപ്രതിരോധ നടപടികളാണ് ബി.ബി.എം.പി ആരോഗ്യവിഭാഗം കൈക്കൊണ്ടിരുന്നത്. കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് പറയാനാകില്ലെന്നും കാലാവസ്ഥയിലുള്ള മാറ്റങ്ങൾ മൂലം ഡെങ്കിപ്പനി പകരാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഒക്ടോബർ അവസാനം വരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.