അക്രം പാഷ
ബംഗളൂരു: ചെന്നൈ-മൈസൂരു അതിവേഗ റെയിൽ പാത നിർമാണത്തിന് വൻതോതിൽ ഭൂമി വിട്ടുനൽകേണ്ട കോലാറിലെ കർഷകരുമായി അധികൃതർ ചർച്ച തുടങ്ങി. ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വില നൽകുമെന്ന് കോലാർ ജില്ല ഡെപ്യൂട്ടി കമീഷണർ അക്രം പാഷ പറഞ്ഞു. പാതയുടെ 70 കിലോമീറ്റർ ഭാഗം കോലാറിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടങ്ങളുണ്ടെങ്കിൽ പ്രത്യേക വില നൽകും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ കടന്നു പോകുന്ന പാതയുടെ ദൈർഘ്യം 435 കിലോമീറ്ററാണ്.
പദ്ധതിയുടെ സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും പൂർത്തിയായി. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ചെന്നൈ, പൂനമല്ലി (തമിഴ്നാട്), ആരക്കോണം (തമിഴ്നാട്), ചിറ്റൂർ (ആന്ധ്രാപ്രദേശ്), ബംഗാർപേട്ട് (കർണാടക), ബംഗളൂരു (കർണാടക), ചന്നപട്ടണ (കർണാടക), മാണ്ഡ്യ (കർണാടക), മൈസൂരു (കർണാടക) എന്നീ സ്ഥലങ്ങളിൽ സ്റ്റേഷനുകളുണ്ടാകും. പാലങ്ങളിലും തുരങ്കങ്ങളിലും റെയിൽപ്പാതകൾ നിർമിക്കും. അതിവേഗ റെയിൽപ്പാത വരുന്നതോടെ ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് രണ്ടുമണിക്കൂർ 25 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും. ശരാശരി 250 കിലോമീറ്റർ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക. പരമാവധി 350 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന തീവണ്ടിക്ക് 750 യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.