ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ റേഷൻ കാർഡുകളുടെ പിറകുവശത്ത് യേശുക്രിസ്തുവിന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ ഇത്തരം റേഷൻ കാർഡുകളുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. രാമനഗരയിലെ ദൊഡ്ഡ അലനഹള്ളി ഗ്രാമത്തിലെ ഓൺലൈനിലൂടെ പ്രിന്‍റ് ചെയ്ത റേഷൻകാർഡുകളിലാണ് ഇത്തരത്തിൽ ചിത്രങ്ങൾ വന്നിരിക്കുന്നത്.
അതേസമയം, ഇത്തരത്തിലുള്ള ചിത്രങ്ങൾ റേഷൻകാർഡുകളിൽ സർക്കാർ പ്രിന്‍റ് ചെയ്തിട്ടില്ലെന്ന് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ രമ്യ പറഞ്ഞു.
പ്രദേശത്തെ സൈബർ കഫേയിൽ നിന്നാണ് റേഷൻകാർഡിൽ ചിത്രങ്ങൾ പ്രിന്‍റ് ചെയ്തത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിഷേധവുമായി ശ്രീരാമസേന അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ക്രിസ്തുമതം അടിച്ചേൽപിക്കുകയാണ് സംഭവത്തിന് പിറകിലുള്ള ലക്ഷ്യമെന്നും അവർ ആരോപിച്ചു. സമാന സംഭവം, 2019ൽ ആന്ധ്രപ്രദേശിലും നടന്നിരുന്നു. ഒരു റേഷൻകാർഡിൽ യേശുക്രിസ്തുവിന്‍റെ ചിത്രമാണ് അന്നുണ്ടായിരുന്നത്. തെലുഗുദേശം പാർട്ടി പ്രവർത്തകനാണ് സംഭവത്തിന് പിറകിലെന്നായിരുന്നു അന്ന് ആന്ധ്ര സർക്കാർ വിശദീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.