ബംഗളൂരു: മംഗളൂരു മലാലി ജുമാമസ്ജിദുമായി ബന്ധപ്പെട്ട കേസിൽ വിധി പറയുന്നത് നവംബർ ഒമ്പതിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന മംഗളൂരുവിലെ മൂന്നാം അഡീഷനൽ സിവിൽ കോടതിയിൽ തിങ്കളാഴ്ച വിധി പറയാനിരുന്ന കേസ് നവംബറിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ മംഗളൂരുവിലെ അതിർത്തിപ്രദേശമായ മലാലിയിലെ ജുമാമസ്ജിദിൽ നവീകരണത്തിനിടെ ക്ഷേത്രസമാനമായ നിർമിതി പള്ളിയിൽ കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് തീവ്രഹിന്ദുത്വ സംഘടനകൾ പള്ളിക്കെതിരെ രംഗത്തുവരുകയായിരുന്നു. കോടതി നിയമിച്ച കമീഷണറുടെ നേതൃത്വത്തിൽ വിശദമായ സർവേയും അന്വേഷണവും ആവശ്യപ്പെട്ട അവർ, പ്രശ്ന പരിഹാരത്തിനായി പൂജകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ടി.എ. ധനഞ്ജയ, ബി.എ. മനോജ്കുമാർ എന്നിവരാണ് സർവേ ആവശ്യപ്പെട്ട് മംഗളൂരുവിലെ മൂന്നാം അഡീഷനൽ സിവിൽ കോടതിയിൽ ഹരജി നൽകിയത്.
ഇതിനെതിരെ എതിർ ഹരജി ഫയൽചെയ്ത മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി, മസ്ജിദ് നിൽക്കുന്ന സ്ഥലം വഖഫ് ഭൂമിയായതിനാൽ വഖഫ് സംബന്ധമായ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ ഹരജി കേൾക്കണമെന്നും ആവശ്യപ്പെട്ടു.
700 വർഷം പഴക്കമുണ്ടെന്ന് കരുതുന്നതാണ് മസ്ജിദ്. ഏപ്രിൽ 21നാണ് പള്ളിയുടെ നവീകരണപ്രവൃത്തികൾ നടക്കുന്നതിനിടെ പുരാതനമായ മരപ്പണികളാലുള്ള നിർമിതി കണ്ടെത്തിയത്. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നവീകരണം നിർത്തിവെച്ചു.
മസ്ജിദ് ഇന്തോ-അറബ് മാതൃകയിലാണ് നിർമിച്ചതെന്നും മരത്തിന്റെ ഇത്തരം കൊത്തുപണികളാണ് ക്ഷേത്രത്തിന്റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. തുടർന്ന് പള്ളിയുടെ അരക്കിലോമീറ്റർ അകലെ രാമ ആഞ്ജനേയ ക്ഷേത്രത്തിൽ വി.എച്ച്.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തിൽ പൂജകൾ നടത്തി. പ്രശ്നംവെപ്പിൽ ഇവിടെ ക്ഷേത്രമുണ്ടെന്ന് തെളിയുകയും ചെയ്തുവെന്ന് അവർ അവകാശപ്പെട്ടു.
താമ്പൂല പ്രശ്നത്തിന് കേരളത്തിൽനിന്നുള്ള പൂജാരി ഗോപാലകൃഷ്ണ പണിക്കരാണ് നേതൃത്വം നൽകിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ മസ്ജിദുള്ള സ്ഥലത്തുനിന്ന് മാറ്റിയെന്നും എല്ലാവരും ഒരുമിച്ച് ഇക്കാര്യം പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മംഗളൂരു അനുഭവിക്കുമെന്നും ജ്യോത്സ്യന്കൂടിയായ അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.