ബംഗളൂരു: പാലക്കാട് സ്വദേശികളായ മൂന്നംഗകുടുംബത്തിന്റെ ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് ബംഗളൂരുവിലെ മലയാളികൾ. വെള്ളിയാഴ്ച രാവിലെയാണ് കെ. സന്തോഷ്കുമാർ, ഭാര്യ ഓമന, മകൾ സനൂഷ എന്നിവർ വെന്തുമരിച്ച വിവരം പുറത്തറിയുന്നത്. ബംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ടിലെ സെക്ടർ മൂന്നിൽ 19 ബി ക്രോസിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇവർ ഇവിടെ താമസം തുടങ്ങിയിട്ട് നാലുമാസം ആകുന്നേയുള്ളൂ. സമീപവീടുകളിലൊന്നും മലയാളികൾ താമസിക്കുന്നുമില്ല. ഇവരുടെ വീടിനുള്ളിൽനിന്ന് തീ പടരുന്നത് സമീപവീട്ടുകാരാണ് കണ്ടത്. വെള്ളിയാഴ്ച പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. സമീപവാസികൾ ഓടിയെത്തി ബക്കറ്റുകൊണ്ടും മറ്റും തീ കെടുത്താൻ ശ്രമിച്ചു. ആർക്കും ഉള്ളിൽ കയറാൻ കഴിഞ്ഞിരുന്നില്ല. പുറത്തെ ഗേറ്റും അകത്തെ വാതിലുകളും ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ ഫ്ലാറ്റിന് മുകളിലാണ് കെട്ടിടത്തിന്റെ ഉടമസ്ഥനും താമസിച്ചിരുന്നത്.
ഇദ്ദേഹം സംഭവദിവസം ഇവിടെയുണ്ടായിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു. ബൊമ്മനഹള്ളി മംഗമ്മനപാള്യയിൽ എസ്.എൽ.എൻ എൻജിനീയറിങ് എന്ന സ്ഥാപനം നടത്തുകയാണ് സന്തോഷ്കുമാർ. സന്തോഷ്കുമാറിന് കടബാധ്യതയുണ്ടായിരുന്നതായും ഇതിനാൽ തീകൊളുത്തി കുടുംബം ആത്മഹത്യചെയ്യുകയായിരുന്നുവെന്നും എസ്.എച്ച്.ആർ ലേ ഔട്ട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.