ബംഗളൂരു/മംഗളൂരു: ഗദക് ജില്ലയിലെ നരഗുണ്ട ടൗണിലും ദക്ഷിണ കന്നഡ ജില്ലയിൽ ഉപ്പിനങ്ങാടിയിലുമുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. ഗദകിൽ ഒരേ കുടുംബത്തിലെ നാലു പേരാണ് മരിച്ചത്.
ഹുബ്ബള്ളി-സൊല്ലപ്പുർ ദേശീയ പാതയിൽ നരഗുണ്ടയിൽ കർണാടക ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് നാലുപേരുടെ ജീവൻ പൊലിഞ്ഞത്. ഹാവേരി സിറ്റിയിൽ മഞ്ചുനാഥ നഗർ സ്വദേശി രുദ്രപ്പ അൻഗഡി (55), ഭാര്യ ശോഭ അംഗദി (45), മകൾ ഐശ്വര്യ അംഗദി (16), മകൻ വിജയ് കുമാർ അംഗദി (12) എന്നിവരാണ് മരിച്ചത്.
ഇലക്കൽ ടൗണിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് വരുകയായിരുന്ന ബസുമായി എതിരെ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ നിന്ന് ഏറെ ശ്രമം നടത്തിയാണ് അപകടത്തിൽ പെട്ടവരെ പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ഇലക്ട്രിക്കൽ കരാറുകാരനും ഇലക്ട്രിക്കൽ എൻജിനീയേഴസ് അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ ദുദ്രപ്പയും കുടുംബവും കല്ലപുര ബസവേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.
ഗദക് ജില്ല പൊലീസ് സൂപ്രണ്ട് ബി.എസ്. നെമഗൗഡ സംഭവസ്ഥലം സന്ദർശിച്ചു. ഉപ്പിനങ്ങാടി അമേയ് പെർനെ ഗ്രാമത്തിൽ പച്ചക്കറി കയറ്റിയ മിനി ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ അർജുൻ സിങ്ങാണ് (32) മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിങ്ങിനെ മംഗളൂരു ഗവ. വെൻലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ബസ് ഡ്രൈവർ പർശ്വനാഥ് (49), യാത്രക്കാരായ പവൻകുമാർ (40), ബ്രഹ്മി (10) എന്നിവർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.