കണ്ണൂര്‍: ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമ സംവിധാനം ചെയ്ത ആര്‍.എസ്. വിമല്‍ സിനിമയെക്കുറിച്ച് ഇനിയും പഠിക്കാനുണ്ടെന്ന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രമേശ് നാരായണന്‍. കണ്ണൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കക്കാരനായ വിമലിന് സിനിമയെക്കുറിച്ച് ഒന്നും മനസ്സിലായിട്ടില്ല. പാട്ടിനെക്കുറിച്ച് ഒരു ധാരണയുമില്ല. അതുകൊണ്ടാണ് തനിക്കെതിരെ ചാനലുകളില്‍ പലതും വിളിച്ചുപറയുന്നത്. കള്ളത്തരം പറഞ്ഞ് അനാവശ്യ പ്രശ്നം സൃഷ്ടിക്കുന്നത് ശരിയല്ല. രമേശ് നാരായണന്‍ പാട്ട് ചെയ്താല്‍ താന്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് അറിയിച്ചതായും വിമല്‍ പറഞ്ഞിട്ടുണ്ട്.

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നടന്മാരെ വിമല്‍ ആദ്യം സമീപിച്ചെങ്കിലും കഥ കേള്‍ക്കാനോ തീയതി നല്‍കാനോ തയാറായില്ലെന്നതാണ് വസ്തുത. എന്നാല്‍, താനടക്കം പൃഥ്വിരാജിനെ കാണുകയും വിമല്‍ ഇതേ വിഷയത്തില്‍ നേരത്തെയെടുത്ത ഡോക്യുമെന്‍ററി കാണിക്കുകയും ചെയ്തു. ഇത് ഇഷ്ടപ്പെട്ടാണ് അദ്ദേഹം സ്ക്രിപ്റ്റ് കാണാന്‍ തയാറായത്. അമേരിക്കയിലെ സുരേഷ് രാജിനെ സിനിമയുടെ നിര്‍മാതാവാക്കിയതും തന്‍െറ സൗഹൃദത്തിന്‍െറ ഫലമായാണ്.

‘എന്ന് നിന്‍െറ മൊയ്തീന്‍’ തന്‍െറ സ്വന്തം സിനിമയാണെന്ന് അവകാശപ്പെട്ടാലും അതില്‍ തെറ്റില്ലെന്ന് രമേശ് നാരായണന്‍ പറഞ്ഞു. വിമലിന് ഇതേപ്പറ്റി പറയാന്‍ അവകാശമില്ല. കഥകേള്‍ക്കാന്‍ പോലും ആരും തയാറാകാതെ നിലത്തുകിടന്ന വിമലിനെ പൊക്കിയെടുത്തത് താനാണെന്നും രമേശ് നാരായണന്‍ അവകാശപ്പെട്ടു. മികച്ച ഗായികക്കുള്ള അവാര്‍ഡ് നേടിയ മകള്‍ മധുശ്രീയും പരിപാടിയില്‍ പങ്കെടുത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.