വളാഞ്ചേരി: അതിസാഹസികമായി പിടിച്ചുപറിക്കാരനെ പിടികൂടിയ സിനിമ നടൻ അനീഷ് ജി. മേനോൻ സോഷ്യൽ മീഡിയയിൽ താരമായി. കഴിഞ്ഞ ദിവസം വളാഞ്ചേരി സഹകരണ ബാങ്കിലെ നിത്യപിരിവുകാരനും വളാഞ്ചേരി നഗരസഭ വൈസ് ചെയർമാനും അയൽവാസിയുമായ കെ.വി. ഉണ്ണികൃഷ്ണെൻറ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ സാഹസികമായി പിടികൂടാൻ ശ്രമിച്ചതാണ് അനീഷിനെ നാട്ടിലെ താരമാക്കിയത്.
വീടിന് സമീപത്തെ റോഡിൽ ബഹളം കേട്ടാണ് അനീഷ് പുറത്തിറങ്ങിയത്. ബാഗുമായി ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച മോഷ്ടാക്കളിൽ ഏറ്റവും പിറകിലിരുന്നയാളെ അനീഷ് പിടികൂടിയെങ്കിലും ബൈക്ക് നിർത്താതെ മുന്നോട്ടു പോയി. വിടാതെ പിടിച്ച അനീഷ് പ്രതി അൻസാറിനെ പിടികൂടി. മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചതിനാൽ അനീഷിന് പരിക്കുണ്ട്. ‘ഒടിയൻ’ സിനിമയുടെ ചിത്രീകരണത്തിെൻറ ഇടവേളയിൽ വീട്ടിലെത്തിയപ്പോഴാണ് ആക്ഷൻ സിനിമയെ വെല്ലുന്ന തരത്തിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പരിക്കേറ്റ അനീഷ് ആശുപത്രിയിൽ ചികിത്സ തേടി.
ഒരാൾ അറസ്റ്റിൽ
സഹകരണ ബാങ്കിലെ നിത്യപിരിവുകാരെൻറ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഭവത്തിൽ ഒരാളെ വളാഞ്ചേരി അഡീഷനൽ എസ്.ഐ വി.പി. ശശിയും സംഘവും അറസ്റ്റ് ചെയ്തു. കോതമംഗലം കുട്ടമ്പുഴ കൂവ്വപ്പാറ സ്വദേശി നെടുമ്പിളിയിൽ അൻസാറാണ് (32) പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കായിരുന്നു സംഭവം. വളാഞ്ചേരി സഹകരണ ബാങ്ക് ദിവസ പിരിവുകാരനും നഗരസഭ വൈസ് ചെയർമാനുമായ വൈക്കത്തൂരിലെ കെ.വി. ഉണ്ണികൃഷ്ണെൻറ ബാഗാണ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം കവർന്നത്. ഉണ്ണികൃഷ്ണനെ പ്രതികൾ ആക്രമിക്കുന്നതുകണ്ട് നാട്ടുകാരനും സിനിമ നടനുമായ അനീഷ് ജി. മേനോൻ എത്തി അൻസാറിനെ പിടികൂടിയെങ്കിലും 28,335 രൂപയുമായി മറ്റു പ്രതികൾ രക്ഷപ്പെട്ടു. ഉണ്ണികൃഷ്ണെൻറ കൈയിലുണ്ടായിരുന്ന ബാഗ് സംഘം കൈക്കലാക്കിയെങ്കിലും പിടിവലിയിൽ ഇതിലുണ്ടായിരുന്ന ലക്ഷം രൂപയിൽ 71,665 രൂപ ചിതറി വീണതിനാൽ തിരിച്ചുകിട്ടി. ജയിലിൽവെച്ച് പരിചയപ്പെട്ട കുന്ദംകുളത്തുകാരൻ വിളിച്ചിട്ട് വന്നതാണെന്നും കൂടെയുണ്ടായിരുന്ന മൂന്നാമനെ തനിക്ക് അറിയില്ലെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ വലയിലാവുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.