സാകിര്‍ നായിക്കിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്

മുംബൈ:  ഇസ്ലാമിക പ്രചാരകന്‍ ഡോ. സാകിര്‍ നായിക്കും അദ്ദേഹത്തിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനും (ഐ.ആര്‍.എഫ്) നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ മതവിദ്വേഷമുണ്ടാക്കുന്നതാണെന്നാണ് മുംബൈ പൊലീസ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

പ്രഭാഷണങ്ങളിലൂടെ സാകിര്‍ നായിക് മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നതായും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നായിക്കിന്‍െറ പ്രഭാഷണങ്ങളും സീഡികളും നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് നിയമവകുപ്പിന്‍െറ അഭിപ്രായം തേടിയിട്ടുണ്ട്.
സാകിര്‍ നായിക്കിനെയും അദ്ദേഹത്തിന്‍െറ സ്ഥാപനത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിന് വിവരങ്ങള്‍ കൈമാറുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

കേന്ദ്രത്തിന്‍െറ നിര്‍ദേശപ്രകാരമാകും ഭാവി നടപടികളെന്ന് ഫഡ്നാവിസ് വ്യക്തമാക്കി. ഇതിനിടെ, സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം, വിദേശ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് ഐ.ആര്‍.എഫിന് നോട്ടീസ് അയച്ചു. ഒരു മാസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ പൊലീസിന്‍െറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും  വിദേശ ഫണ്ട് സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട് കേരള പൊലീസ് അറസ്റ്റ് ചെയ്ത ഐ.ആര്‍.എഫുമായി ബന്ധമുള്ള അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരടക്കം നാലുപേര്‍ക്കെതിരെ മുംബൈ പൊലീസും കേസെടുത്തു. ഹനീഫ, അബ്ദുല്ല എന്നിവരാണ് മറ്റു രണ്ടുപേര്‍.
 

മകനെ തീവ്രവാദത്തിന് പ്രേരിപ്പിച്ചെന്ന മലയാളി അബ്ദുല്‍ മജീദിന്‍െറ പരാതിയിലാണ് കേസ്. നാഗ്പാഡ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സാകിര്‍ നായിക്കിനെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. ഐ.ആര്‍.എഫില്‍ ഖുറൈശി ഗെസ്റ്റ് മാനേജറും റിസ്വാന്‍ വളന്‍റിയറുമാണ്. വിവാഹബ്യൂറോ നടത്തുന്ന റിസ്വാനാണ് മതംമാറിയ ദമ്പതികളുടെ നിക്കാഹ് നടത്തിക്കൊടുക്കുന്നതെന്നാണ് കണ്ടത്തെല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.