ബഹിരാകാശ യാത്രികർ നേരിടുന്ന വെല്ലുവിളികളേറെ; നടക്കാൻ പാടുപെടും; ഹൃദയം ദുർബലമാകും

ബഹിരാകാശ യാത്രികർ നേരിടുന്ന വെല്ലുവിളികളേറെ; നടക്കാൻ പാടുപെടും; ഹൃദയം ദുർബലമാകും

സുനിതയുടെയും വിൽമോറിന്റെയും മടക്കമെന്ന സന്തോഷത്തിനിടയിലും അവരുടെ ആരോഗ്യത്തിൽ ആശങ്ക

ന്യൂയോർക്: ഒമ്പതു മാസത്തോളം ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. ബഹിരാകാശനിലയത്തിൽ യാത്രികർ അനുഭവിക്കുന്ന ​െവല്ലുവിളികൾ ചില്ലറയല്ല. ഗുരുത്വാകർഷണമില്ലാത്ത സാഹചര്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് മനുഷ്യശരീരത്തിൽ വലിയ ആഘാതം സൃഷ്ടിക്കുന്നു. തിരിച്ചുവന്നാൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ സുനിതയും വിൽമോറും നേരിടേണ്ടി വരുമെന്ന് ആശങ്കയുണ്ട്. ഇരുവരും നേരിടേണ്ടി വരാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇവയാണ്

ഹൃദയം ദുർബലമാകാം

ബഹിരാകാശയാത്രികരുടെ പേശികൾക്ക് ബലക്കുറവുണ്ടാവുന്നു. ഇത് അവരുടെ ഹൃദയത്തെയും ബാധിക്കുന്നു. ഗുരുത്വാകർഷണത്തിനെതിരെ പമ്പ് ചെയ്യേണ്ടതില്ലാത്തതിനാൽ ഹൃദയം ക്രമേണ ദുർബലമാകുന്നു. ചില ഭാഗങ്ങളിൽ രക്തചംക്രമണം മന്ദഗതിയിലാകുന്നു. ഇതു രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ബലം കുറയുന്ന കൈകാലുകൾ

അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനെ തുടർന്ന് കൈകാലുകൾ ദുർബലമാകും. ഇതു കാരണം ഭൂമിയിൽ തിരിച്ചെത്തുമ്പോൾ കുറച്ചുനാൾ നടക്കാനും പ്രയാസം

നേരിടും.

കാഴ്ചക്കും പ്രശ്നം

ബഹിരാകാശയാത്രികരുടെ തലയിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടുന്നത് സ്ഥിരമായി ജലദോഷത്തിന് സമാനമായ അനുഭവം സൃഷ്ടിക്കുന്നു. ഇത് അവരുടെ നേത്രഗോളങ്ങളുടെ ആകൃതിയിൽ മാറ്റം വരുത്തുകയും കാഴ്ച തകരാറിലാക്കുകയും ചെയ്യുന്നെന്ന് ജ്യോതിശാസ്ത്രജ്ഞനായ അലൻ ഡഫി അഭിപ്രായപ്പെട്ടു. ദൗത്യത്തിനു മുമ്പ് പൂർണമായ കാഴ്ചശക്തി ഉണ്ടായിരുന്നിട്ടും തിരിച്ചുവരുമ്പോൾ പല ബഹിരാകാശയാത്രികർക്കും കണ്ണട ആവശ്യമായി വരുന്നുണ്ട്.

റേഡിയേഷൻ ഭീതി

ദീർഘകാല ബഹിരാകാശ യാത്രയുടെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന് റേഡിയേഷനാണ്. ഭൂമിയുടെ അന്തരീക്ഷം നമ്മെ ദോഷകരമായ കോസ്മിക് കിരണങ്ങളിൽനിന്ന് സംരക്ഷിക്കുന്നു. പക്ഷേ, ബഹിരാകാശയാത്രികർക്ക് ഈ സംരക്ഷണം ഇല്ല. ഉയർന്നതോതിലുള്ള റേഡിയേഷൻ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

മാനസിക പ്രശ്നങ്ങളും

ബഹിരാകാശത്തെ ഒറ്റപ്പെടൽ ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഉത്കണ്ഠക്കും വിഷാദത്തിനും കാരണമാകും. ഇതിനെ മറികടക്കാനാവശ്യമായ പരിശീലനങ്ങളും ബഹിരാകാശ യാത്രികർക്ക് നൽകുന്നുണ്ട്.

Tags:    
News Summary - Space traveler's health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.