മുംബൈയുടെ ബോൾട്ടിളക്കി ട്രെന്‍റ് ബോൾട്ടും ചഹലും; രാജസ്ഥാന് 126 റൺസ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 126 റൺസ് വിജയലക്ഷ്യം. ട്രെന്‍റ് ബോൾട്ടിന്‍റെയും യുസ് വേന്ദ്ര ചഹലിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് മുംബൈയെ ചെറിയ സ്കോറിലൊതുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ സാധിച്ചുള്ളു. നാലു ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയാണ് ചഹൽ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. നാലു ഓവർ എറിഞ്ഞ ബോൾട്ട് വഴങ്ങിയത് 22 റൺസും. 34 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറർ. സീസണിലെ ആദ്യ ഹോം മത്സരത്തിന് വാംഖണ്ഡെ മൈതാനത്തിറങ്ങിയ മുംബൈ തകർച്ചയോടെയാണ് തുടങ്ങിയത്. ബോൾട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ മുൻ നായകൻ രോഹിത് ശർമ പുറത്ത്. നേരിട്ട ആദ്യ പന്തിൽ ഹിറ്റ്മാനെ വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറന്നു പിടിക്കുകയായിരുന്നു. അടുത്ത പന്തില്‍ നമന്‍ ധിറിനെയും മടക്കി ബോള്‍ട്ട് മുംബൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. രണ്ടാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ബോള്‍ട്ട് നാന്ദ്രെ ബര്‍ഗറിന്‍റെ കൈകളിലെത്തിച്ചതോടെ മുംബൈ 2.2 ഓവറിൽ മൂന്നു വിക്കറ്റിന് 14 റൺസെന്ന നിലയിലേക്ക് തകർന്നു.

ഒരു റണ്ണുപോലും എടുക്കാതെയാണ് മുംബൈയുടെ മൂന്നു താരങ്ങളും മടങ്ങിയത്. നാലു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർ ഇഷാൻ കിഷനും മടങ്ങി. 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 16 റൺസാണ് താരം നേടിയത്. നായകൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്നാണ് ടീം സ്കോർ 50 കടത്തിയത്. പിന്നാലെ 21 പന്തിൽ 34 റൺസെടുത്ത ഹാർദിക്ക് ചഹലിന്‍റെ പന്തിൽ പവലിന് ക്യാച്ച് നൽകി മടങ്ങി. ക്രീസിലെത്തിയ പിയൂഷ് ചൗളക്കും പിടിച്ചുനിൽക്കാനായില്ല. ആറു പന്തിൽ മൂന്നു റൺസെടുത്ത താരത്തെ ആവേശ് ഖാൻ പുറത്താക്കി. പിന്നാലെ 29 പന്തിൽ 32 റൺസുമായി തിലക് വർമയും മടങ്ങി.

ചഹലിന്‍റെ പന്തിൽ അശ്വിൻ കൈയിലൊതുക്കി. ടീം ഡേവിഡ് (24 പന്തിൽ 17), ജെറാൾഡ് കോട്സി (ഒമ്പത് പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി ജസ്പ്രീത് ബുംറയും നാലു റൺസുമായി ആകാശ് മധ്വാളും പുറത്താകാതെ നിന്നു. രാജസ്ഥാനായി നാന്ദ്രെ ബാർഗർ രണ്ടു വിക്കറ്റും ആവേശ് ഖാൻ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കളിച്ച രണ്ടു മത്സരങ്ങളും ഹാർദിക് പാണ്ഡ്യയും സംഘവും തോറ്റിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ തന്നെയാണ് രാജസ്ഥാനെതിരെയും കളിപ്പിക്കുന്നത്. എന്നാൽ, രാജസ്ഥാൻ നിരയിൽ പരിക്കേറ്റ മീഡിയം പേസർ സന്ദീപ് ശർമ കളിക്കുന്നില്ല. പകരം നാന്ദ്രെ ബർഗർ പ്ലെയിങ് ഇലവനിൽ ഇടംനേടി. ആദ്യ രണ്ടു മത്സരങ്ങളും ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്ജവും സംഘവും. ലഖ്നോ സൂപ്പർ ജയന്‍റ്സിനെയും ഡൽഹി കാപിറ്റൽസിനെയുമാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.

രാജസ്ഥാൻ റോയൽസ് ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, ആർ. അശ്വിൻ, ട്രെന്‍റ് ബോൾട്ട്, അവേശ് ഖാൻ, നാന്ദ്രെ ബർഗർ, യുസ് വേന്ദ്ര ചഹൽ.

മുംബൈ ഇന്ത്യൻസ് ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, രോഹിത് ശർമ, നമൻ ധിർ, തിലക് വർമ, ടീം ഡേവിഡ്, ജെറാൾഡ് കോട്സീ, പിയൂഷ് ചൗള, അകാശ് മധ്വാൽ, ജംസ്പ്രീത് ബുംറ, ക്വേന മഫക. 

Tags:    
News Summary - IPL 2024: Trent Boult, Yuzvendra Chahal Excel For Rajasthan Royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.