ഒബാമ കെയറിന് പകരം പദ്ധതി നടപ്പാക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നടപ്പാക്കിയ ആരോഗ്യ പരിരക്ഷ പദ്ധതി ഒബാമ കെയറിന് പകരം മറ്റൊന്ന് നടപ്പാക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ റിപ്പബ്ളിക്കന്‍ ഭരണകൂടം പറഞ്ഞു. പുതിയ പദ്ധതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാത്തവര്‍ക്കുള്ള പിഴ റദ്ദാക്കും. ഇന്‍ഷുറന്‍സ് വരിസംഖ്യക്ക് പരിഹാരം കാണുന്നതിന് വരുമാനം അടിസ്ഥാനമാക്കിയുള്ള സബ്സിഡിക്ക് പകരം പ്രായം അടിസ്ഥാനമാക്കിയുള്ള നികുതി സംവിധാനം നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ പരിരക്ഷ സംബന്ധിച്ച തെരഞ്ഞെടുപ്പും ചെലവുകളും അമേരിക്കന്‍ ജനതക്കു തിരിച്ചുനല്‍കുന്ന പദ്ധതിയാണിതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു.

പദ്ധതിയെ ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇത് ആരോഗ്യ പരിരക്ഷ ചെലവ് വര്‍ധിക്കാനിടയാക്കുമെന്ന് യു.എസ് സെനറ്റ് ന്യൂനപക്ഷ നേതാവ് ഷക്ക് ഷൂമര്‍ ആരോപിച്ചു. പുതിയ പദ്ധതി ആരോഗ്യ പരിരക്ഷ ചെലവുകള്‍ വഹിക്കാന്‍ അമേരിക്കക്കാരെ സഹായിക്കുന്നതില്‍ ഫെഡറല്‍ സര്‍ക്കാറിനുള്ള ഉത്തരവാദിത്തം കുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമം താഴ്ന്ന വരുമാനമുള്ള ജനങ്ങള്‍ക്ക് പരിരക്ഷയേകാന്‍ സഹായിക്കുന്നതല്ളെന്ന് നാല് റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമത്തിലെ ചില വ്യവസ്ഥകള്‍ പുതിയ പദ്ധതിയിലും നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 26 വയസ്സുവരെ യുവാക്കള്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകാം എന്നതാണ് അതിലൊന്ന്.
2010ലാണ് ഒബാമ കെയര്‍ എന്നറിയപ്പെടുന്ന അഫോര്‍ഡബ്ള്‍ കെയര്‍ ആക്ട് നിലവില്‍വന്നത്. ഒബാമയുടെ ആഭ്യന്തര നയങ്ങളുടെ നേട്ടമായി കണക്കാക്കുന്ന പദ്ധതിയെ ദുരന്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ഇന്‍ഷുറന്‍സ് എടുക്കാത്ത രണ്ടു കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഒബാമ കെയര്‍ വഴിയൊരുക്കിയിരുന്നു.

 

Tags:    
News Summary - obama care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.