ഗസ്സ സിറ്റിയിലെ തൂഫയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന സ്കൂൾ
ദേർ അൽ ബലാഹ്: ഗസ്സ മുനമ്പിൽ നരനായാട്ട് തുടരുന്ന ഇസ്രായേൽ, സ്കൂളിന് മുകളിൽ ബോംബിട്ടതിനെ തുടർന്ന് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേർ കൊല്ലപ്പെട്ടു. മേഖലയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ഗസ്സ സിറ്റിയിലെ തൂഫയിൽ ഇസ്രായേൽ ആക്രമണം. 14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുൽ വാഹിദ് അറിയിച്ചു. 70 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. ഹമാസിന്റെ കമാൻഡ്, കൺട്രോൾ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം ന്യായീകരിച്ചു. സ്കൂളിനുനേരെ നടത്തിയ ആക്രമണം നിരപരാധികളായ സാധാരണക്കാരെ ക്രൂരമായി വംശഹത്യ ചെയ്യലാണെന്ന് ഹമാസ് ആരോപിച്ചു.
വ്യാഴാഴ്ച മുതൽ ഗസ്സ മുനമ്പിലുടനീളം നടത്തിയ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 കവിഞ്ഞു. ഷിജയയിൽ വീടുകൾക്കുമേൽ ബോംബിട്ടതിനെ തുടർന്ന് 30ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അഹ്ലി ആശുപത്രിയുടെ കണക്ക്. തെക്ക്, പടിഞ്ഞാറൻ ഗസ്സയിലേക്ക് ഒഴിഞ്ഞുപോയില്ലെങ്കിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് ഇസ്രായേൽ സേന വടക്കൻ ഗസ്സയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കൂട്ടക്കൊല. കാൽനടയായും മറ്റും പലായനം ചെയ്യുകയായിരുന്ന നിരവധി പേർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷിതമായ ഇടം തേടി ഒരു കിലോമീറ്റർ താണ്ടാൻ താനും ഭാര്യയും മൂന്ന് മണിക്കൂർ നടന്നതായി 72കാരനായ മുഹമ്മദ് ഇർമന പറഞ്ഞു. ഹമാസുമായുള്ള വെടിനിർത്തൽ ഉടമ്പടി ഇസ്രായേൽ അവസാനിപ്പിച്ച ശേഷം 2.80 ലക്ഷം ഫലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എൻ ഓഫിസ് അറിയിച്ചു.
2023 ഒക്ടോബർ മുതൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 50,523 ഫലസ്തീനികൾ കൊല്ലപ്പെടുകയും 114,638 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം, ആയിരക്കണക്കിന് മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ 61,700 കവിയുമെന്നാണ് സർക്കാർ മാധ്യമ ഓഫിസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.