ഗസ്സ: ഗസ്സയിലെ റഫയിൽ ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച വ്യാപക ഷെല്ലാക്രമണം നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്ന് വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് റഫയിൽ കരയാക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.
ഗസ്സയിൽ 24 മണിക്കൂറിനിടെ 51 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 34,356 ആയി. 77,368 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മസ്ജിദുൽ അഖ്സയിൽ ജുമുഅ നമസ്കാരത്തിനെത്തിയ നിരവധി ഫലസ്തീനി യുവാക്കളെ ഇസ്രായേൽ സൈന്യം തടഞ്ഞു. ചിലരെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച ആയിരത്തിലേറെ ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദുൽ അഖ്സയിലേക്ക് അതിക്രമിച്ചുകയറി ആരാധന നിർവഹിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തിൽ ഫലസ്തീനിയെ ഇസ്രായേൽ പൗരൻ വെടിവെച്ച് കൊലപ്പെടുത്തി.
റഫ തീരത്ത് ഫലസ്തീനി മത്സ്യത്തൊഴിലാളിയെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരാൾക്ക് പരിക്കേറ്റു.
തെൽഅവീവ്: ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ഇസ്രായേൽ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്സിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തി. റിസർവ് സൈനികരും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുകൊണ്ടു.
ബന്ദി കൈമാറ്റത്തിന് ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സർക്കാർ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും ജനങ്ങൾക്ക് ഭരണകൂടത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും പ്രതിഷേധക്കാർ പറഞ്ഞു.
ഗസ്സ: യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് ഭക്ഷണവുമായി മാർച്ച് നടത്തിയ ജൂത പുരോഹിതന്മാരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ പൊലീസ്. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗസ്സയിലെ ബൈത് ഹനൂനിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ പുരോഹിതരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ജറൂസലം: കിഴക്കൻ ജറൂസലമിലെ അനധികൃത കുടിയേറ്റ വ്യാപന പദ്ധതിയുമായി ഇസ്രായേൽ സർക്കാർ മുന്നോട്ടുപോകുന്നതായി റിപ്പോർട്ട്. ബൈത് സഫാഫ, ഷറഫാത് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് കുടിയേറ്റ ഭവനങ്ങൾ നിർമിക്കാനാണ് പദ്ധതി. കുടിയേറ്റ വ്യാപന പദ്ധതി സമാധാന ശ്രമങ്ങളെ തകർക്കുമെന്ന് അമേരിക്ക ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും ഇസ്രായേൽ പിൻവാങ്ങുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.