ഗസ്സ: ഗസ്സയിലെ നാസിർ, അൽ ശിഫ ആശുപത്രികളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടതായാണ് വ്യക്തമാകുന്നതെന്ന് ഇ.യു വക്താവ് പീറ്റർ സ്റ്റെനോ പറഞ്ഞു. നേരത്തേ, വിഷയത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭയും പറഞ്ഞിരുന്നു. കൂട്ടക്കുഴിമാടത്തിൽ 300ലധികം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് ഫലസ്തീൻ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞത്.
ഗസ്സ ഭക്ഷ്യക്ഷാമത്തിന്റെ പടിവാതിൽക്കലാണെന്നും യു.എൻ ഏജൻസികൾ വ്യക്തമാക്കി. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ഡബ്ല്യു.ആർ.എ)ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും ഏജൻസി പൂട്ടിക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ ഇസ്രായേൽ നടത്തുന്നുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗെയ്ത് പറഞ്ഞു. ഈ ഏജൻസിക്കുള്ള ധനസഹായം എല്ലാ രാജ്യങ്ങളും പുനരാരംഭിക്കണമെന്നും അത് മാനുഷികവും ധാർമികവുമായ കടമയാണെന്നും അദ്ദേഹം തുടർന്നു.
നാസർ ആശുപത്രിയുടെ മുറ്റത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടലുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്ലാസ്റ്റിക് ബാഗുകളിലാക്കി തള്ളിയ മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടുമാസമായി കാണാതായ തങ്ങളുടെ ഉറ്റവർ ഇതിലുണ്ടോ എന്നറിയാൻ ആശുപത്രി പരിസരത്ത് നിരവധി പേർ തടിച്ചുകൂടി. ചിലർ കുഞ്ഞു മൃതദേഹങ്ങളുടെ ഉടുപ്പുകൾ കണ്ട് അത് തങ്ങളുടെ കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞു. 12 ദിവസത്തിനിടെ ഇവിടെ നാല് കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്.
ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല കഴിഞ്ഞ ദിവസവും ഇസ്രായേലിനകത്ത് ഡ്രോൺ ആക്രമണം നടത്തി. ഏക്കർ നഗരത്തിന് വടക്കുള്ള ഇസ്രായേൽ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. ഇതിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായാണ് വിവരം. ഗസ്സ യുദ്ധം തുടങ്ങിയശേഷം ഇസ്രായേൽ പ്രദേശത്തെ ഏറ്റവുമുള്ളിൽ നടക്കുന്ന ആക്രമണമാണിത്.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പാകിസ്താൻ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും ഇസ്രായേലിനെതിരെ ശക്തമായ ഭാഷയിൽ സംയുക്ത പ്രസ്താവനയിറക്കി. ഡമസ്കസിലെ ഇറാൻ എംബസി കോൺസുലർ വിഭാഗത്തിൽ നടത്തിയ ആക്രമണം തികഞ്ഞ നിയമലംഘനവും അംഗീകരിക്കാനാകത്തതുമാണെന്ന് പ്രസ്താവന തുടർന്നു. ഗസ്സയിലെ ഇസ്രായേൽ നരമേധവും ഇരുരാജ്യങ്ങളും അപലപിച്ചു.
കുടിവെള്ള ക്ഷാമവും മാലിന്യനീക്കമില്ലാത്തതും മൂലം ഗസ്സയിൽ ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ് തുടങ്ങിയ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വടക്കൻ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ജനം പലായനം തുടങ്ങി. ബെയ്ത് ലഹിയയിലെ നാലു ജനവാസപ്രദേശങ്ങൾ പൂർണമായി ഒഴിയാനാണ് ഇസ്രായേൽ അന്ത്യശാസനം. ഗസ്സ സിറ്റിയിലും കഴിഞ്ഞ ദിവസം കനത്ത ഷെല്ലാക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.