മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന് പുതിയ ഭാരവാഹികൾ; ഇന്ത്യൻ വംശജനായ വാജിദ് അക്തർ സെക്രട്ടറി ജനറൽ; ദേശീയ കൗൺസിലിൽ മലയാളിയും

മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന് പുതിയ ഭാരവാഹികൾ; ഇന്ത്യൻ വംശജനായ വാജിദ് അക്തർ സെക്രട്ടറി ജനറൽ; ദേശീയ കൗൺസിലിൽ മലയാളിയും

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം കൂട്ടായ്മയായ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന് (എം.സി.ബി) ഇനി പുതിയ ഭാരവാഹികൾ. ഇന്ത്യൻ വംശജനായ ഡോ. വാജിദ് അക്തർ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ കൗൺസിലിൽ മലയാളിയും ഇടംനേടി. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് വാജിദ് അക്തറും ഡോ. മുഹമ്മദ് അദ്രീസുമാണ് മത്സരിച്ചത്. വാജിദ് അക്തർ ആതുരശുശ്രൂഷ മേഖലയിൽ നടത്തിയ സംഭാവനകൾ ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റായും എം.സി.ബി അസിസ്റ്റന്‍റ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.

തീവ്രവലതുപക്ഷ സംഘടനകളുടെ ആക്രമണമടക്കം നിരവധി വെല്ലുവിളികൾ വ്യാപകമാകുന്ന ഘട്ടത്തിൽ മുസ്ലിംകളുടെ ഐക്യത്തിനും ശാക്തീകരണത്തിനും പ്രാധാന്യം നൽകുമെന്ന് വാജിദ് അക്തർ വ്യക്തമാക്കി. തന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോക്ക് വിഷൻ 2050 എന്നാണ് അക്ത൪ പേരിട്ടിരുന്നത്. മുസ്ലിം യുവതക്ക് പ്രാധാന്യം നൽകുന്ന സമീപനം സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് വംശജനായ മസൂദ് അഹ്മദാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ. സാമൂഹിക സേവനത്തിന് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മസൂദ് അഹ്മദ് 2013 മുതൽ എം.സി.ബി ദേശീയ കൗൺസിൽ അംഗമാണ്. നേരത്തെ എം.സി.ബി എജുക്കേഷൻ അഫയേഴ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. 25 അംഗ എം.സി.ബി ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരു മലയാളിയുമുണ്ട്. ലീഡ്സ് സർവകലാശാല അധ്യാപകനും ബ്രിട്ടീഷ് മുസ്ലിം സംഘടനയായ സ്ട്രൈവ് യു.കെ പ്രസിഡന്റുമായ ഡോ. ശഹീൻ കെ. മൊയ്ദുണ്ണിയാണ് എം.സി.ബി നാഷനൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ശഹീൻ. ബ്രിട്ടനിലെ അഞ്ഞൂറിലധികം വരുന്ന ദേശീയ, പ്രാദേശിക സംഘടന പ്രതിനിധികളിൽനിന്നാണ് എം.സി.ബി ദേശീയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്.

Tags:    
News Summary - New officers for Muslim Council of Britain; Indian origin Dr. Wajid Akhtar Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.