കിയവ്: കിഴക്കൻ മേഖലയിൽ റഷ്യ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. രാജ്യത്ത് പതിനായിരങ്ങൾ മരിച്ചുവീണിട്ടും റഷ്യ ആക്രമണം അവസാനിപ്പിക്കുന്നില്ലെന്നും ദക്ഷിണ കൊറിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സെലൻസ്കി പറഞ്ഞു. പതിനായിരക്കണക്കിന് പുതിയ സൈനികരെ ഇതിന്റെ ഭാഗമായി രാജ്യത്തെത്തിക്കുന്നത് തുടരുകയാണ്. ഏതു സമയവും പുതിയ ആക്രമണമുണ്ടാകുമെന്നും രാജ്യാന്തര സമൂഹം സഹായവുമായി എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, തലസ്ഥാന നഗരമായ കിയവ് പിടിക്കാനുള്ള ശ്രമങ്ങൾ റഷ്യ ഉപേക്ഷിച്ചെങ്കിലും യുക്രെയ്ന്റെ കിഴക്കൻ മേഖലയിൽ കടുത്ത ആക്രമണം തുടരുകയാണ്. റഷ്യൻ അനുകൂല വിമത നിയന്ത്രണത്തിലുള്ള ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിലും കനത്ത ഷെല്ലിങ് നടത്തി. ദക്ഷിണ മേഖല തുറമുഖ പട്ടണമായ മരിയുപോളിലും നിയന്ത്രണം കടുപ്പിക്കാൻ റഷ്യ നീക്കം ശക്തമാക്കുകയാണ്. ആഴ്ചകളായി തുടരുന്ന കടുത്ത ആക്രമണത്തിൽ തരിപ്പണമായിട്ടും റഷ്യൻ ടാങ്കുകൾ വീണ്ടും നഗരം ലക്ഷ്യമിട്ട് നീങ്ങുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു.
അതേസമയം, സമാധാന ചർച്ചകൾക്ക് ആക്രമണം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ചർച്ചകൾ തുടരും. ഒന്നാംഘട്ട ചർച്ചക്കിടെ കഴിഞ്ഞ ഫെബ്രുവരിയിൽ സൈനിക നീക്കം നിർത്തിവെക്കാൻ പുടിൻ നിർദേശം നൽകിയിരുന്നുവെങ്കിലും ഇപ്പോൾ ആ നിലപാടില്ലെന്നും ലാവ്റോവ് പറഞ്ഞു.
റഷ്യക്കെതിരെ കടുത്ത എണ്ണ ഉപരോധത്തിന് യൂറോപ്യൻ യൂനിയൻ നടപടികൾ ശക്തമാക്കിവരുകയാണ്. റഷ്യൻ അസംസ്കൃത എണ്ണക്ക് പക്ഷേ, വിലക്കുവരില്ലെന്നാണ് സൂചന.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി കിയവിലെത്തി. ഹെലികോപ്ടറിലും സൈനിക വിമാനത്തിലും ട്രെയിനിലുമായി യാത്ര ചെയ്താണ് അദ്ദേഹം ശനിയാഴ്ച കിയവ് സന്ദർശിച്ചത്. ഒരു മണിക്കൂർ സെലൻസ്കിയുമായി ചർച്ച നടത്തിയശേഷം ഇരുവരും ചേർന്ന് സ്വാതന്ത്ര്യ ചത്വരം വരെ കാൽനടയായി യാത്ര ചെയ്യുകയും ചെയ്തു.
യുക്രെയ്ന് നാറ്റോ സേന കൈമാറിയ മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായി കഴിഞ്ഞ ദിവസം റഷ്യ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.