കീവ്: റഷ്യയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. പടിഞ്ഞാറൻ ലോകം യുക്രെയ്ൻ വിഷയത്തിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ അതിർത്തികളിൽ റഷ്യ സൈനികവിന്യാസം ശക്തമാക്കുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രസ്താവന. റഷ്യൻ അധിനിവേശമുണ്ടാവുമെന്ന നിരന്തര മുന്നറിയിപ്പുകൾ യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ബഹുമാന്യ രാജ്യങ്ങളുടെ രാഷ്ട്രതലവൻമാരും ചില സൂചനകൾ നൽകുന്നുണ്ട്. അവർ നാളെ യുദ്ധമുണ്ടാകുമെന്ന് പറയുന്നു. ഇത് പരിഭ്രാന്തിയാണ്. പക്ഷേ ഇതിന് തന്റെ രാജ്യമാണ് വലിയ വിലകൊടുക്കേണ്ടി വരുന്നതെന്നും സെലൻസ്കി പറഞ്ഞു. കീവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ പരാമർശം.
രാജ്യത്തിനകത്ത് സ്ഥിതിഗതികൾ അസ്ഥിരപ്പെടുന്നതാണ് യുക്രെയ്ന് മുന്നിലുള്ള വലിയ ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ റഷ്യ അടുത്തമാസം യുക്രെയ്ൻ ആക്രമിക്കാൻ വ്യക്തമായ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് തങ്ങൾ യുദ്ധം തുടങ്ങില്ലെന്നും എന്നാൽ തങ്ങളുടെ സുരക്ഷ താൽപര്യങ്ങളെ അട്ടിമറിക്കാൻ പടിഞ്ഞാറിനെ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.