ദുബൈ: എമിറേറ്റിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ ഇമാർ പ്രോപർട്ടീസിന് ലാഭത്തിൽ വൻ കുതിപ്പ്. ആറു മാസത്തിനിടെ കമ്പനി നേടിയത് 780 കോടി ദിർഹമിന്റെ ലാഭം. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 33 ശതമാനമാണ് വർധന. ആറുമാസത്തിനിടെ കമ്പനിയുടെ വരുമാനം 1440 കോടി ദിർഹമായും ഉയർന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകരുടെ ആത്മിവിശ്വാസവും ഡിമാന്റും നിലനിർത്താനായതിലൂടെ വിവിധ മേഖലകളിലുണ്ടായ സ്ഥിരതയാർന്ന പ്രകടനവും പ്രവർത്തനരംഗത്തെ കാര്യക്ഷമതയുമാണ് ലാഭം കുതിച്ചുയരാൻ കാരണമെന്ന് ഇമാർ പ്രോപർട്ടീസ് പ്രസ്താവനയിൽ അറിയിച്ചു. നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഗ്രൂപ്പ് ആസ്തി വിൽപന 31500 കോടി ദിർഹമിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ദീർഘകാല വിജയത്തിനായുള്ള കമ്പനിയുടെ പ്രതിബദ്ധത, ഉപഭോക്താക്കളുടെ സംതൃപ്തി എന്നിവയാണ് ലാഭത്തിലെ കുതിപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇമാർ പ്രോപർട്ടീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു.
2024ന്റെ ആദ്യ പകുതിയിൽ ദി ഹൈറ്റ്സ് കൺട്രി ക്ലബ് ആൻഡ് വെൽനസ്, ഗ്രാൻഡ് പോളോ ക്ലബ് ആൻഡ് റിസോർട്ട് എന്നീ രണ്ട് വിപുലമായ ആഡംബര ജീവിത മാസ്റ്റർപ്ലാനുകൾ ഇമാർ അവതരിപ്പിച്ചിരുന്നു. ആകെ 9600 ദിർഹം മൂല്യം വരുന്ന 14 കോടി ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതി. അതോടൊപ്പം ഇക്കഴിഞ്ഞ ജൂണിൽ ദുബൈ മാളിന്റെ വികസനത്തിനായി 150 കോടി ദിർഹമിന്റെ നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന മാൾ എന്ന നേട്ടവും ദുബൈ മാൾ സ്വന്തമാക്കിയിരുന്നു. ഇതു വരെ 10.5 കോടി സന്ദർശകരാണ് ദുബൈ മാൾ സന്ദർശിച്ചതെന്നാണ് കണക്ക്. പുതിയ വികസനത്തിലൂടെ 240 പുതിയ ഷോപ്പുകളാണ് നിർമിക്കുന്നത്. സാലിക്കുമായി ചേർന്ന് ദുബൈ മാളിൽ ഇമാർ പ്രോപർട്ടീസ് പെയ്ഡ് പാർക്കിങ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.