ന്യൂഡൽഹി: താമസ കെട്ടിടത്തിലെ ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ 15 വയസ്സുള്ള അയൽക്കാരിയുടെ കുത്തേറ്റ് യുവതി മരിച്ചു. 34കാരിയായ സോണിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ നഗരത്തിലെ ഫർഷ് ബസാർ മേഖലയിലാണ് സംഭവം. ഭാര്യ സോണിയുടെ വയറ്റിൽ കുത്തേറ്റെന്നും ആംബുലൻസ് വേണമെന്നും ആവശ്യപ്പെട്ട് ഇരയുടെ ഭർത്താവായ സത്ബീർ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി സോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വയറ്റിലെ മുറിവിന് പുറമെ സോണിയുടെ ഇടത് കൈയിലും നിരവധി മുറിവുകൾ ഉണ്ടായിരുന്നു.
ടാപ്പിൽനിന്ന് വെള്ളം നിറക്കുന്നതിനെ ചൊല്ലി സോണിയും സത്ബീറും അയൽക്കാരിയുമായും മകളുമായും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. സോണി പെൺകുട്ടിയുടെ കൈ വളച്ചൊടിച്ചെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മക്കൊപ്പമെത്തി വീണ്ടും സോണിയുമായും ഭർത്താവുമായും തർക്കമുണ്ടായി. ഇതിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നാല് വീടുകളിലായി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെല്ലാം ഒരു പൊതു ശുചിമുറിയും പൊതു ടാപ്പുമാണ് ഉപയോഗിക്കുന്നത്. സംഭവ ദിവസം, പ്രതിയായ പെൺകുട്ടിയുടെ അമ്മ വസ്ത്രങ്ങൾ കഴുകുന്നതിനായി വെള്ളം നിറക്കുന്നതിനിടെ സോണി പാത്രങ്ങൾ കഴുകാൻ വെള്ളമെടുക്കാനും എത്തിയിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. പ്രതിയെ ഡൽഹി പൊലീസ് പിടികൂടി. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.